ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി ഒക്ടോബർ 28 ന് നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
റിയാദ്: നെഞ്ചുവേദനയുണ്ടായി ജിദ്ദയിലെ ആശുപത്രിയിൽ 50 ദിവസമായി ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു. ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പാണ്ടിക്കാട് തുവ്വൂർ കുഴിയംകുത്ത് മദ്രസക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്മാൻ (78) ആണ് മരിച്ചത്.
സെപ്തംബർ 19 നാണ് ഇവർ ഉംറ കർമത്തിനായി മക്കയിലെത്തിയത്. ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി ഒക്ടോബർ 28 ന് നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സക്കായി ഇദ്ദേഹത്തെ അബ്ഹൂറിലുള്ള കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
50 ദിവസത്തോളം ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മരണം. ഇദ്ദേഹത്തിൻറെ ഭാര്യ അക്കരമ്മൽ ഹാജറുമ്മ പായിപ്പുല്ല് ഡിസംബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കൾ: റാസിഖ് ബാബു, അബ്ദുൽ ഹമീദ് (ഇരുവരും ജിദ്ദ), റഹ്മത്തുന്നീസ, റഷീദ, ശബ്ന, മരുമക്കൾ: ശബ്ന തുവ്വൂർ, നഷ്ദ തസ്നി തുവ്വൂർ, അബ്ദുശുക്കൂർ പാലക്കാട്, അബ്ദുസ്സമദ് പാണ്ടിക്കാട്, ജുനൈദ് പുന്നക്കാട്. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യഴാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.
Read Also - സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യം
വർക് ഷോപ്പിൽ ജോലിക്കിടെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
റിയാദ്: ഈ മാസം 17ന് റിയാദിലെ വർക്ഷോപ്പിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപിൻറെ (55) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി മൂറൂജ് യൂനിറ്റ് അംഗമായിരുന്ന സുദീപ് റിയാദ് എക്സിറ്റ് എട്ടിൽ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലുള്ള വർക്ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്.
വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം സംഭവിച്ചു. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവും ഉമ്മുൽ ഹമാം ഏരിയ കൺവീനറുമായ ജാഫർ സാദിഖിെൻറ ശ്രമഫലമായാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വേഗം നാട്ടിലെത്തിക്കാനായത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സി.പി.എം എടക്കര ഏരിയ സെക്രട്ടറി രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി അലി, ഏരിയാ കമ്മിറ്റിയംഗം പി.സി. നാഗൻ, ബ്രാഞ്ച് സെക്രട്ടറി അനിൽ റഹ്മാൻ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു. കേളിക്ക് വേണ്ടി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, റിയാദ് സനാഇയ്യ അർബഹീൻ ഏരിയാകമ്മിറ്റി അംഗം സുനീർ, റൗദ ഏരിയ മുൻ അംഗം ബാപ്പു എടക്കര എന്നിവർ റീത്ത് സമർപ്പിച്ചു. സുദീപ് 33 വർഷമായി റിയാദിൽ പ്രവാസിയായിരുന്നു. ഭാര്യ: ബിജി, മക്കൾ: സോനു, ശ്രുതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം