കമ്പനി നിയമലംഘനം നടത്തുന്നുണ്ടെന്നും ഗുരുതര കുറ്റം ചെയ്യുന്നുണ്ടെന്നും വിവരം ലഭിച്ച വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതര്‍ കമ്പനി അടച്ചുപൂട്ടുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി അധികൃതര്‍. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തീയതിയില്‍ കൃത്രിമം കാണിച്ച് ഹോള്‍സെയിലര്‍മാരുടെ മറവില്‍ റെസ്റ്റോറന്‍റുകളിലും കഫേകളിലും വില്‍പ്പന നടത്തുകയാണ് കമ്പനി ചെയ്തിരുന്നത്.
ഇത്തരത്തില്‍ കമ്പനി നിയമലംഘനം നടത്തുന്നുണ്ടെന്നും ഗുരുതര കുറ്റം ചെയ്യുന്നുണ്ടെന്നും വിവരം ലഭിച്ച വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതര്‍ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. ഷുവൈഖ് വ്യാവസായി മേഖലയിലെ ഫുഡ് കമ്പനിയാണ് പൂട്ടിച്ചത്. കമ്പനിക്കെതിരെ നിയമനടപടികള്‍ തുടങ്ങി. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് ഇത്തരത്തിലുള്ള പ്രവൃത്തികളെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read Also - മലയാളിക്ക് അപൂര്‍വ്വ നേട്ടം; ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ സൈബര്‍ സെക്യൂരിറ്റി സമിതി ചെയര്‍മാനായി സുഹൈര്‍
കഴിഞ്ഞ ദിവസം കുവൈത്തില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചിരുന്നു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചുപൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരിശോധനയിൽ ഏക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും സലൂണിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. അപ്രതീക്ഷിത സന്ദർശനത്തിനിടെ സലൂൺ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താക്കൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുകയായിരുന്നു. സലൂൺ നടത്തിപ്പുകാരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...