'കരയിലെത്തിയാൽ അപകടകാരി', വിഴിഞ്ഞത്ത് കടലിൽ ദൃശ്യമായ വാട്ടർസ്പൗട്ടിനേക്കുറിച്ച് കൂടുതൽ അറിയാം

By Web TeamFirst Published Oct 24, 2024, 9:12 AM IST
Highlights

കാറ്റിന്റെ ദിശയിലുണ്ടാകുന്ന പെട്ടന്നുള്ള വ്യത്യാസത്തിൽ ജലകണങ്ങൾ ഘനീഭവിക്കുന്നത് മൂലം ദൃശ്യമാകുന്ന ഈ പ്രതിഭാസം മത്സ്യബന്ധന വള്ളങ്ങളെ അപകടത്തിൽപ്പെടുത്താറുണ്ട്

തിരുവനന്തപുരം: ചുറ്റിയടിച്ച കാറ്റിൽ കടൽ ജലത്തെ അന്തരീക്ഷത്തിലേക്ക് വലിച്ച് കയറ്റുന്നത് പോലെയുള്ള കാഴ്ച. ചോർപ്പിന് സമാനമായ രീതിയിൽ കടൽ ജലം അന്തരീക്ഷത്തിലേക്ക് ഉയർന്ന് ചീറ്റിയതോടെ ആശങ്കയുടെ മുൾമുനയിൽ വീഴിഞ്ഞം തീരം. കഴിഞ്ഞ ദീവസമാണ് വീഴിഞ്ഞം തീരത്ത് വാട്ടർസ്പൗട്ട്  എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസമുണ്ടായത്. കൊടുങ്കാറ്റും മഴയുമുള്ള സമയത്ത് ഉൾക്കടലിൽ ഉണ്ടാവുന്ന പ്രതിഭാസമാണ് വിഴിഞ്ഞം തുറമുഖത്തിന് സമീപം അനുഭവപ്പെട്ടത്. കാറ്റിന്റെ ദിശയിലുണ്ടാകുന്ന പെട്ടന്നുള്ള മാറ്റമാണ് പ്രതിഭാസത്തിന് കാരണമാകുന്നത്. 

ജലസ്രോതസുകൾക്ക് മുകളിൽ രൂപപ്പെടുന്ന വായുവിന്റെ കറങ്ങുന്ന നിരയാണ് വാട്ടർസ്പൗട്ട്. എന്നാൽ വായു ജലസ്രോതസിൽ നിന്നുള്ള ജലം വലിച്ച് കയറ്റിയല്ല ഇത്തരം പ്രതിഭാസം രൂപപ്പെടുന്നത്. മറിച്ച് ജലകണങ്ങൾ ഘനീഭവിക്കുന്നത് മൂലമാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. മേഘങ്ങളിൽ നിന്ന് ഫണൽ പോലെ ജല കണികകൾ ജലസ്രോതസുകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പ്രതിഭാസം ദൃശ്യമാവുക. വാട്ടർസ്പൗട്ട് സാധാരണയായി ഒരു തണുത്ത കാലാവസ്ഥയിലും ഉഷ്ണമേഖലകളിലും ഉണ്ടാകുന്ന പ്രതിഭാസമാണ്. കരയിലേക്ക് എത്തിയാൽ അപകടകാരിയാണ് വാട്ടർസ്പൗട്ട്. 

Latest Videos

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ അന്താരാഷ്ട്ര തുറമുഖത്തിനും മാരിടൈം ബോർഡിൻ്റെ തുറമുഖത്തിനും മധ്യേ തീരത്ത് നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ ഉൾക്കടലിലാണ് ആദ്യം ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. നാല്പത് മീറ്റർ ചുറ്റളവ് വിസ്തീർണ്ണത്തിൽ ചുറ്റിയടിച്ച കാറ്റിൽ കടൽജലത്തെ ശക്തമായി ആകാശത്തേക്ക് വലിഞ്ഞ് കയറുന്നത് പോലെയാണ് പ്രതിഭാസം ദൃശ്യമായത്.

 ഏകദേശം കാൽ മണിക്കൂറോളമാണ് വിഴിഞ്ഞത്ത് ഈ പ്രതിഭാസം ദൃശ്യമായത്.  സാധാരണ വെള്ളത്തിന് മുകളിൽ ഉണ്ടാകുന്ന ഈ ചുഴലിക്കാറ്റ് കപ്പലുകൾക്കും ബോട്ടുകൾക്കും അപകടം വരുത്താം. പകൽ സമയങ്ങളിൽ ദൂരെ നിന്നുള്ള വരവ് കണ്ട് ബോട്ടുകളെദിശമാറ്റി രക്ഷപ്പെടുമെ ങ്കിലും രാത്രി കാലങ്ങളിൽ വാട്ടർ സ്പൌട്ടിൽ ബോട്ടുകൾ മറിഞ്ഞിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മീൻ പിടിത്തക്കാർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!