എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി അടക്കം 3 പേർക്ക് കുത്തേറ്റു. 3 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് : പാലായിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു. പാലാ ചേർപ്പുങ്കലിലാണ് മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 ), എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16 ), തിരുവല്ല സ്വദേശി മിഷാൽ അന്ന ( 15 ) എന്നിവർക്കാണ് കടന്നലിൻ്റെ കുത്തേറ്റത്. 3 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കളക്ടറേറ്റിൽ തേനീച്ച ആക്രമണം
തിരുവനന്തപുരം കളക്ടറേറ്റിൽ തേനീച്ച ആക്രമണം. കളക്ട്രേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും തേനീച്ച കുത്തി. കളക്ടറേറ്റ് കെട്ടിടത്തിലെ കൂറ്റൻ തേനീച്ചക്കൂടുകൾ മാറ്റാൻ ജില്ലാ ഭരണകൂടം വിദഗ്ധ സഹായം തേടി. പെസ്റ്റ് കണ്‍ട്രോളറുടെ സഹായത്തോടെ പ്രാദേശിക വിദഗ്ധരെത്തിയാകും കൂടുകള്‍ നീക്കുക. ഇന്ന് വൈകിട്ട് ജീവനക്കാര്‍ മടങ്ങിയശേഷമായിരിക്കും നടപടികള്‍. ഇന്നലെത്തെ ആക്രമണത്തിന് പിന്നാലെ ഇന്നും കളക്ടറേറ്റിലെ തേനീച്ച കൂടുകള്‍ ഇളകി. എല്ലാം ശാന്തമായെന്ന് കരുതി കളക്ട്രേറ്റിൽ എത്തിയവരിൽ പലർക്കും ഇന്ന് തേനീച്ചയുടെ കുത്തേറ്റു.
ഇതിനിടെയാണ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയത്. കളക്ടറേറ്റ് പരിസരത്തെ മൂന്ന് കൂറ്റൻ തേനീച്ച കൂടുകളും നീക്കാൻ അടിയന്തര നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി പ്രാദേശിക കീട നിയന്ത്ര വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ വിഭാഗവുമായി ആലോചിച്ചാണ് നടപടികൾ. ഇന്നലത്തെ ആക്രമണത്തിൽ പരിക്കേറ്റ ഏഴുപേര് ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പേരൂർക്കട ആശുപത്രിയിലും കുത്തേറ്റവർ കിടത്തി ചികിത്സയിലുണ്ട്. സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ സബ് കളക്ടര്‍ ഒ.വി. ആൽഫ്രഡിനും തേനീച്ചയുടെ കുത്തേറ്റിരുന്നു.