പാർക്കിംഗ് കേന്ദ്രത്തിനായി വീണ്ടും 50 ലക്ഷം രൂപ ചെലവഴിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത് ഭരണസമിതിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്
തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ കോടികൾ ചെലവഴിച്ച് നിര്‍മ്മിച്ച മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പിഴവ്. അഗ്നിസുരക്ഷാ സംവിധാനം പൂർത്തികരിക്കാത്തതും എലി ശല്യം കാരണം വൈദ്യുതി കേബിള്‍ പൊട്ടിയതും കാരണം പാർക്കിംഗ് പൂർണ്ണ തോതിൽ നടക്കുന്നില്ല.
ഇതിനിടെ പാർക്കിംഗ് കേന്ദ്രത്തിനായി വീണ്ടും 50 ലക്ഷം രൂപ ചെലവഴിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത് ഭരണസമിതിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്
102 വാഹനങ്ങളാണ് കോര്‍പ്പറേഷനിലെ മള്‍ട്ടിലെല്‍ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യാനാകുക.വാഹനം ഗ്രൗണ്ടില്‍ നിന്ന് ഇലട്രിക് സംവിധാനം വഴിയാണ് ഉയര്‍ന്ന നിലകളിലേക്ക് പോകുന്നത്.എന്നാല്‍ ഇലട്രിക് വയറുകള്‍ എല്ലാം തന്നെ എലി കരണ്ടതിനാല്‍ പാര്‍ക്കിംഗ് യാര്‍ഡിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും നിശ്ചലം.മറുഭാഗത്താകട്ടെ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ മാത്രം.
കോര്‍പ്പറേഷൻ ആസ്ഥാനത്തിന് മുന്നിലും പിന്നിലും 3 കവാടങ്ങള്‍ ഉണ്ടായിരിക്കെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രത്തിലേക്ക് പോകാനായി 8 ലക്ഷം മുടക്കി പുതിയ കവാടം നിര്‍മ്മിച്ചതും വിവാദമായിരുന്നു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പാര്‍ക്കിംഗ് കേന്ദ്രത്തിന് ശാപമോക്ഷമില്ല.