'കുഞ്ഞിനെ കൊന്നത് ഭർത്താവിന്‍റെ അമ്മ, കഴുത്ത് ഞെരിച്ചത് ജനലിലൂടെ കണ്ടു'; വെളിപ്പെടുത്തൽ, മൃതദേഹം എവിടെ?

By Web TeamFirst Published Sep 22, 2024, 12:20 PM IST
Highlights

കുഞ്ഞിനെ യുവതിയുടെ പങ്കാളിയുടെ അമ്മ മഞ്ജു സൗദ് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ജനലിലൂടെ കൊലപാതകം കണ്ടു. സംഭവം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സഹോദരി വെളിപ്പെടുത്തി. 

ചിത്രം: (യുവതിയുടെ സഹോദരി, അറസ്റ്റിലായ  മഞ്ജു സൗദ്, റോഷൻ സൗദ്)

കൽപ്പറ്റ: വയനാട്ടിൽ  പ്രസവിച്ച ഉടനെ നേപ്പാൾ സ്വദേശിയായ യുവതിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരി. കുഞ്ഞിനെ കൊലപ്പെടുത്തിയത്  ഭർത്താവിന്‍റെ അമ്മയെന്ന് യുവതിയുടെ സഹോദരി പറഞ്ഞു. യുവതി ശുചിമുറിയിൽ പോയപ്പോഴാണ് കൊലപാതകം നടന്നത്. കുഞ്ഞിനെ യുവതിയുടെ പങ്കാളിയുടെ അമ്മ മഞ്ജു സൗദ് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ജനലിലൂടെ കൊലപാതകം കണ്ടു. സംഭവം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സഹോദരി വെളിപ്പെടുത്തി. 

അതേസമയം കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ  നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ്(45), റോഷൻ സൗദ് (20) എന്നിവരെ കല്പറ്റ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തതിരുന്നു. കൽപറ്റയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന ഏഴ് മാസം ഗർഭിണിയായിരുന്ന യുവതിയെ ആൺ സുഹൃത്തായ റോഷനും, റോഷന്റെ അമ്മയായ മഞ്ജു സൗദും ഗർഭഛിദ്രം നടത്തി പ്രസവിപ്പിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. 

Latest Videos

യുവതിക്ക് ആണ്‍ സുഹൃത്ത് റോഷനും മഞ്ജു സൗദും ഗര്‍ഭഛിദ്രം നടത്തുന്നതിനായി മരുന്നുകള്‍ നല്‍കി. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ശുചിമുറിയില്‍ യുവതി പ്രസവിച്ചു. കുഞ്ഞിനെ മഞ്ജു സൗദ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം തുണിയില്‍ പൊതിഞ്ഞ് വൈത്തിരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് യുവതിയുടെ മൊഴി. സംഭവത്തിനുപിന്നാലെ നേപ്പാളിലേക്കു പോയ യുവതി കഴിഞ്ഞദിവസം തിരിച്ചെത്തിയശേഷമാണ് കല്പറ്റ പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പൊലീസ് നടത്തിവരികയാണ്.

Read More : 'യൂട്യൂബ് ചാനലുകാരുടെ പ്രചരണം വേദനിപ്പിച്ചു, ജെൻസന്‍റെ കുടുംബം കൂടെയുണ്ട്'; ജീവിതം തിരിച്ച് പിടിക്കാൻ ശ്രുതി

click me!