ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ എവിടെയാണ് സൂക്ഷിക്കുന്നത് എന്ന് അറിയില്ല. വായു സഞ്ചാരം തീരെ ഇല്ലാത്ത കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
തിരുവനന്തപുരം: കാട്ടാക്കട തൂങ്ങാമ്പാറയിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വൈദ്യുതി ഇല്ല. കൈകുഞ്ഞുങ്ങളുമായി എത്തുന്നവർ ആകെ വലയുന്നു. കാട്ടാക്കട ഗ്രാമപഞ്ചായത്തിന് കീഴിൽ തൂങ്ങാമ്പാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ (ആയൂഷ്മാൻ ആരോഗ്യ മന്ദിർ) ആണ് വൈദ്യുതിയും വെള്ളവും ഇല്ലാതെ ആളുകൾ ബുദ്ധിമുട്ടുന്നത്.ഇത് ഇവിടുത്തെ പ്രവർത്തനത്തെയും ഒപ്പം ജനങ്ങളെയും കാര്യമായി ബാധിക്കുന്നു. വാക്സിനേഷൻ ഉൾപ്പെടെ വിവിധ കുത്തി വയ്പിന്നും, തുള്ളി മരുന്ന് സ്വീകരിക്കാനും എത്തുന്നവർ വൈദ്യുതി ഇല്ലാത്ത് കാരണം ആകെ ബുദ്ധിമുട്ടുകയാണ്. 2023 ജൂലൈയിൽ പ്രവർത്തന ഉദ്ഘാടനം നടത്തിയ ഇവിടെ ഗ്രാമീണ മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമാണ്.
കുഞ്ഞുങ്ങളുമായി എത്തി മണിക്കൂറുകൾ ഇവിടെ കാത്തിരിക്കേണ്ടി വരുമ്പോഴും, ഊഴം കാത്തു വക്‌സിനേഷനോ തുള്ളിമരുന്നുമെല്ലാം സ്വീകരിച്ചു കഴിഞ്ഞ് ഇവിടെ ഇരിക്കുമ്പോൾ ചൂടേറ്റ് കുട്ടികൾ വലയുകയാണ്. കെട്ടിടത്തിനുള്ളിൽ വൃത്തിയുള്ള ഫാനുകൾ തൂങ്ങുന്നുണ്ട്, എങ്കിലും ഇവയൊന്നും പ്രവർത്തിക്കില്ല. ബൾബുകളുണ്ടെങ്കിലും പക്ഷെ ഇവയൊന്നും കത്തില്ല. വൈദ്യുതി ഇല്ലാത്തത് ആണ് പ്രശ്നം എന്ന് ജീവനക്കാർ തന്നെ പറയുന്നുണ്ട്. എന്നാല് ഇതിന് എന്താണ് പ്രതിവിധി എന്ന് ഇവർക്കും അറിയില്ല.
2020 ൽ എംഎൽഎയുടെ ഫണ്ട് വിനിയോഗിച്ച്, 15,00000 രൂപ ചെലവിട്ടാണ് ജില്ലാ പഞ്ചായത്ത് ആണ് ആരോഗ്യ സബ് സെൻ്റർ നിർമ്മിച്ചത്. ഇവിടെയാണ് ഇപ്പൊ കാറ്റും വെളിച്ചവും വെള്ളവും ഇല്ലാതെ പൊതു ജനവും ജീവനക്കാരും ബുദ്ധിമുട്ടുന്നത്. പ്രഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ സൗകര്യം ഇല്ല. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ എവിടെയാണ് സൂക്ഷിക്കുന്നത് എന്ന് അറിയില്ല. വായു സഞ്ചാരം തീരെ ഇല്ലാത്ത കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പൊതു ജനോപകാരപ്രധമായ ആരോഗ്യ കേന്ദ്രത്തിന്‍റെ അപാകതകൾക്ക് പരിഹാരം കാണാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Read More : 'അനുസരണയില്ല'; 10 വയസുകാരിയെ അച്ഛൻ തല കീഴായി കയറിൽ കെട്ടിത്തൂക്കി തല്ലി, വീഡിയോ പ്രചരിച്ചതോടെ നടപടി