'ഡയറ്റ്' മാറ്റി അരിക്കൊമ്പൻ ഇപ്പോൾ പ്രിയം പുല്ലും ഇലയുമെന്ന് തമിഴ്നാട് വനംവകുപ്പ്

By Web TeamFirst Published Oct 2, 2024, 3:10 PM IST
Highlights

7 പേരെ കൊല്ലുകയും 60ലേറെ വീടുകളും കടകളും തകർക്കുകയും ചെയ്തതിന് പിന്നാലെയാണ് അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് കാട് കടത്തിയത്. 

രാജകുമാരി: ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ പുതിയ ഡയറ്റിൽ തൃപ്തനെന്ന് തമിഴ്നാട് വനംവകുപ്പ്. പ്രകൃതിദത്ത വിഭവങ്ങളും കഴിച്ച അരിക്കൊമ്പൻ ശാന്തനായി തുടരുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥൻ വിശദമാക്കുന്നത്. മുണ്ടൻതുറൈ ടൈഗർ റിസർവ് ഡയറക്ടറാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. 7 പേരെ കൊല്ലുകയും 60ലേറെ വീടുകളും കടകളും തകർക്കുകയും ചെയ്തതിന് പിന്നാലെയാണ് അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് കാട് കടത്തിയത്. ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടി താപ്പാനകളുടെ സഹായത്തോടെ ആദ്യം പെരിയാർ ടൈഗർ റിസർവിലേക്കും അവിടെ നിന്ന് തിരുനെൽവേലി മുണ്ടെൻതുറൈ വന്യജീവി സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെത്തിയത്. 

ഇഷ്ട ഭക്ഷണമായിരുന്ന അരിക്ക് വേണ്ടി ഇപ്പോൾ കൊമ്പൻ പരാക്രമം കാണിക്കാറില്ല. ഇലകളും പുല്ലുകളും കഴിച്ച് കൊമ്പൻ ഹാപ്പിയാണെന്നും തമിഴ്നാട് വനംവകുപ്പ് വിശദമാക്കുന്നത്. 2005 മുതൽ വീടും റേഷൻ കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് കണക്ക്. കാട്ടാനയുടെ ആക്രമണത്തില്‍ 30 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വീടുകൾ ആക്രമിക്കുന്നത് പതിവായതോട ആളുകൾ പ്രകോപിതരായി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. നിരന്തരമായ ആവശ്യത്തെ തുടർന്ന് മയക്കുവെടി വയ്ക്കാൻ സർക്കാർ ഫെബ്രുവരിയിൽ ഉത്തരവിറക്കി. മൃഗസ്നേഹികളുടെ ആവശ്യപ്രകാരം ഹൈക്കോടതി ഇടപെട്ട് പഠനം നടത്തിയാണ് മയക്കുവെടി വയ്ക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ 29 ന് 12 മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വച്ചത്. 

Latest Videos

അഞ്ച് തവണ മയക്കുവെടി വെച്ചാണ് റേഡിയോ കോളർ ഘടിപ്പിച്ചത്. ആനിമൽ ആംബുലൻസിൽ രാത്രിയോടെ പെരിയാർ കടുവ സങ്കേതത്തിലെത്തിച്ചു. വഴിനീളെ അരിക്കൊമ്പനെ കാണാൻ ആളുകൾ തടിച്ചു കൂടിയിരുന്നു. ആഴ്ചകൾക്കുള്ളിൽ പെരിയാർ കടുവ സങ്കേതത്തിൽ നിന്നും പുറത്തെത്തിയ അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയ്ക്ക് അടുത്തെത്തിയിരുന്നു. അവിടെ നിന്നും തമിഴ്നാട്ടിലെ മേഘമലയിലും കമ്പം ടൗണിലുമെത്തി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇതോടെ തമിഴ്നാട് വനം വകുപ്പ് രണ്ടാം തവണ മയക്കുവെടി വെച്ച് പിടികൂടിയാണ് അരിക്കൊമ്പനെ  മുണ്ടൻതുറൈ കടുവ സങ്കേതത്തിലെത്തിച്ചത്. 

37 ആം ദിവസമായിരുന്നു രണ്ടാമത്തെ മയക്കുവെടി. അരിക്കൊമ്പൻ മാറിയതോടെ ചക്കക്കൊമ്പനും മുറിവാലനും കാട്ടാനക്കൂട്ടവുമൊക്കെ ചിന്നക്കനാലിൽ കളം പിടിച്ചു. അരിക്കൊമ്പൻ അരങ്ങൊഴിഞ്ഞിട്ടും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!