Latest Videos

ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയിൽ

By Web TeamFirst Published Jun 29, 2024, 12:05 AM IST
Highlights

നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

സുല്‍ത്താന്‍ബത്തേരി: ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഡല്‍ഹി സ്വദേശിയെ നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ജാമിയ നഗര്‍ സ്വദേശിയായ അര്‍ഹം സിദ്ധീഖിയെ (34) യാണ് ദില്ലിയിലെത്തി പിടികൂടിയത്. നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഈ കേസില്‍ മുഖ്യപ്രതിയായ കണ്ണൂര്‍ തലശ്ശേരി പാറാല്‍ സ്വദേശിയായ ബദരിയ മന്‍സില്‍ പി പി സമീര്‍(46) എന്നയാളെ ഇക്കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. ഇപ്പോള്‍ പിടിയിലായ അര്‍ഹം സിദ്ദീഖിയും സമീറും ചേര്‍ന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്. അര്‍ഹം സിദ്ധീഖിയുടെ അക്കൗണ്ടിലേക്കാണ് യുവതിയെ കൊണ്ട് സമീര്‍ പണമയപ്പിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് രേഖകളും വിനിമയം നടത്തിയ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അര്‍ഹം സിദ്ധീഖിയെ പിടികൂടിയത്.

2023 മെയ്, ജൂണ്‍ മാസങ്ങളിലായാണ് സംഭവം. ഖത്തറില്‍ ജോലി ചെയ്ത് വരുന്ന യുവതിയുടെ ഭര്‍ത്താവിന് മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്താണ് സമീര്‍ കബളിപ്പിച്ചത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്റര്‍ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണകളായി രണ്ട് ലക്ഷം രൂപയാണ് ഓണ്‍ലൈന്‍ ആയി അര്‍ഹം സിദ്ധീഖിയുടെ അക്കൌണ്ടിലേക്ക് അയപ്പിച്ചത്. ശേഷം ജോലി നല്‍കാതെയും പരാതിക്കാരുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തും കബളിപ്പിക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നൂല്‍പ്പുഴ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ അമൃത് സിങ് നായകത്തിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ കെ വി തങ്കനാണ് അന്വേഷണചുമതല. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി അഭിലാഷ്, കെ ബി തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി മുഹമ്മദ്, എം ഡി ലിന്റോ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

നീറ്റ് ഒരു ദുരന്തമായി, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്ക പാർലമെന്‍റിൽ ഉന്നയിക്കാൻ പോലും അനുവദിച്ചില്ല: രാഹുൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!