ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപത്ത് വച്ചാണ് ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ ഇന്നലെ മരിച്ചിരുന്നു.
മാവേലിക്കര: മാവേലിക്കര കൊല്ലകടവില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് വയസ്സുകാരനായ കാശിനാഥന്റെ മൃതദേഹം രാവിലെ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കാശിനാഥിന്‍റെ അമ്മ ആതിര എസ് നായര്‍ ഇന്നലെ വൈകിട്ട് മരിച്ചിരുന്നു
ഒഴുക്ക് ശക്തമായതോടെ ഇന്നലെ രാത്രി ഒമ്പത് മണിയോടെ മൂന്ന് വയസ്സുകാരനായ കാശിനാഥിന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. രാവിലെ ആറ് മണിയോടെ മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്‌കൂബാ ടീമും അഗ്നിരക്ഷാ സേനയും തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ഏഴരയോടെ അപകടം നടന്ന സ്ഥലത്തിന് സമീപം അടിത്തട്ടിലെ കല്ലില്‍ കുരുങ്ങിയ നിലയിലാണ് കാശിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. ഒരു കുടുംബത്തിലെ നാല് പേരും ഡ്രൈവറുമടക്കം 5 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. സ്കൂട്ടറിനെ മറികടക്കവേ ഓട്ടോ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്ക് മറിയുകയായിരുന്നു. ആദ്യം ആതിരയുടെ ഭർത്താവ് ശൈലേഷ്, മകൾ കീർത്തന, ഓട്ടോ ഡ്രൈവർ സജു എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപെടുത്തിയത്. പിന്നീടാണ് ആതിരയും കാശിനാഥനും ഓട്ടോയില്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ അറിയുന്നത്. ഓട്ടോക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ആതിരയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
ആതിരയുടെയും കുഞ്ഞിന്‍റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സിയില്‍ കഴിയുന്ന ശൈലേഷ്, കീര്‍ത്തന, സജു എന്നിവരുടെ പരിക്ക് ഗുരുതരമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; 3 വയസ്സുകാരനായി തെരച്ചിൽ ഊർജ്ജിതം