മരണശേഷം സ്മിഷയുടെ ആ കുറിപ്പ് നോവാകുന്നു- ഒരു ഓര്‍മ്മപ്പെടുത്തലും; വായിക്കാം...

By Web TeamFirst Published Dec 19, 2023, 1:31 PM IST
Highlights

''പ്രിയപ്പെട്ടവരെ, എന്ത് അസുഖം ആയി കൊള്ളട്ടെ, അവരെ വെറുതെ വിടുക, സഹായം പറ്റുമെങ്കിൽ ചെയ്യുക. അവരെ അവരെ പാട്ടിന് വിട്ടേക്കെടോ. കാൻസർ വന്നവർ ഒക്കെ മരിക്കണം എന്ന് ഇങ്ങനെ വാശി പിടിക്കാതെ...''

ക്യാൻസര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പ്രിയ കലാകാരി സ്മിഷ അരുണിന് ആദരവും സ്നേഹവും അറിയിക്കുകയാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ സഹൃദയര്‍. സ്മിഷയുടെ സുഹൃത്തുക്കളും ആരാധകരും ഫോളോവേഴ്സും അടക്കം നിരവധി പേരാണ് സ്മിഷയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. 

നര്‍ത്തകി, സ്റ്റേജ് പെര്‍ഫോമര്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ സ്മിഷ പഠനകാലത്ത് തന്നെ മികച്ച കലാകാരിയെന്ന പേര് നേടിയെടുത്ത വ്യക്തിയായിരുന്നു. റിയാലിറ്റി ഷോയിലൂടെയും തന്‍റെ പ്രതിഭ സ്മിഷ തെളിയിച്ചതാണ്. രോഗവുമായി പോരാടിക്കൊണ്ടിരിക്കുന്ന സമയത്താണ് സ്റ്റേജിലും സ്മിഷ സജീവമായി നിറഞ്ഞുനിന്നിരുന്നത്. ഇത് ഒട്ടേറെ പേര്‍ക്ക് മാനസികമായ കരുത്ത് നല്‍കുന്നതും ആയിരുന്നു.

Latest Videos

ഇതിനിടെ ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്. സ്മിഷയുടെ വിയോഗം അവരെ അറിയുന്നവരെ സംബന്ധിച്ച് വേദനാജനകമാണ്. ഈയൊരു സാഹചര്യത്തില്‍ ഒരു മാസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ സ്മിഷ പങ്കുവച്ചൊരു കുറിപ്പ് വീണ്ടും ശ്രദ്ധേയമാവുകയാണ്. 

വളരെ ആഴത്തില്‍ നമ്മെ സ്പര്‍ശിക്കുന്ന പലതും സ്മിഷ അക്ഷരങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. വല്ലാത്തൊരു ഓര്‍മ്മപ്പെടുത്തല്‍ പോലെ. ചിലരെങ്കിലും തന്‍റെ മരണം കാത്തുനില്‍ക്കുന്നു- അവരോട് പറയാനുള്ളത് എന്ന രീതിയിലാണ് സ്മിഷയുടെ ഈ കുറിപ്പ്. തനിക്ക് രോഗത്തിന്‍റെ പേരില്‍ സഹതാപം ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയും സ്വന്തം കഴിവുകൊണ്ട് തന്‍റെ സാന്നിധ്യത്തെ ശക്തമായി രേഖപ്പെടുത്തുകയും ചെയ്ത കലാകാരിയാണ് സ്മിഷ. അതിനാല്‍ തന്നെ സ്മിഷയുടെ വാക്കുകളിലും ആ തീക്ഷണതയുണ്ട്.

രോഗബാധിതരായി ചികിത്സയില്‍ തുടരുന്നവര്‍, ജീവന് തന്നെ ഭീഷണി നേരിട്ട് ആശുപത്രി കിടക്കയില്‍ കഴിയുന്നവര്‍, ചികിത്സയ്ക്കിടെയും സാധാരണജീവിതം നയിക്കാൻ ശ്രമിക്കുന്നവര്‍ എന്നിങ്ങനെയുള്ള മനുഷ്യരെയെല്ലാം എത്തരത്തില്‍ ആണ് പരിഗണിക്കേണ്ടത്, എങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്- എന്തെല്ലാം ചെയ്യരുത് - പോലുള്ള കാര്യങ്ങളാണ് സ്മിഷയുടെ കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നത്.  ഇത് വായിക്കുമ്പോള്‍ തീര്‍ച്ചയായും ഒരുള്‍ക്കാഴ്ച ആരിലുമുണ്ടാകാം.

സ്മിഷയുടെ വാക്കുകളിലേക്ക്...

പ്രിയപ്പെട്ട എന്നെ അറിയാവുന്ന നാട്ടുകാരോട്,ബന്ധുക്കളോട്, സുഹൃത്തുക്കളോട് ,
സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ഞാൻ എന്ന് മരിച്ചു പോകുമെന്ന് എനിക്ക് അറിയില്ല.അതിനെ കുറിച്ചുള്ള ചിലരുടെ വാക്കുകൾ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്.എന്നെ നോക്കുന്ന RCC യിലെ Dr രാജീവ്, Dr പ്രശാന്ത് ഇവർ 2 പേരും എന്‍റെ മുന്നോട്ടുള്ള ട്രീറ്റ്മെന്‍റിനെ കുറിച്ചും,ഇപ്പൊൾ എനിക്കു നൽകുന്ന ബെസ്റ്റ് ട്രീറ്റ്മെന്‍റിന്‍റെ ഇടയിൽ ഞാൻ എന്‍റെ മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

bone cancer കൂടി ഉള്ളത് പല സന്ദർഭങ്ങളിലും ഹോസ്പിറ്റൽ admit അകേണ്ടി വന്നിട്ടുണ്ട്. എനിക്ക് കിട്ടുന്ന എല്ലാ നിമിഷവും സന്തോഷം   ഉള്ളതാകൻ ഞാൻ ശ്രിക്കാറുണ്ട്. അമൃത ടിവി യിലെ ,,"സൂപ്പർ അമ്മയും മകളും"അതിനു ഉദാഹരണം ആണ്. പലപ്പോളും pain വരുമ്പോൾ അഡ്മിറ്റ് ആകാറുണ്ട്. എന്ന് വച്ച് അത് അവസാന നാളുകൾ ആണ് എന്ന് പറയരുത്, ഇപ്പൊൾ ശരീരത്തിൽ ബ്ലഡ്, പ്ലാസ്മ എന്നിവയുടെ കുറവ് ഉള്ളത് കൊണ്ടാണ് അഡ്മിറ്റ് ആയിരിക്കുന്നത്. അത് അസുഖത്തിന് നല്ല ബുധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് സത്യം ആണ്. ഈ അസുഖം കൊണ്ട് ഞാൻ അനുഭവിക്കുന്ന വേദനെയേക്കൾ എത്രയോ അപ്പുറം ആണ് "ചിലരുടെ എന്‍റെ മരണം കാത്തുള്ള നിൽപുകൾ". ദയവ് ചെയ്തു എന്നെ വെറുതെ വിടുക. ഇന്നലെ എന്‍റെ ഒരു DANCE സ്റ്റുഡന്‍റ് എന്നോട് പറഞ്ഞു ടീച്ചറെ DANCE ക്ലാസ്സിലെ മറ്റൊരു കുട്ടി അവളോട് പറഞ്ഞു SMISHA ടീച്ചർ ഇനി 2,3,  ദിവസം മാത്രേ ജീവിച്ചിരിക്കുഉള്ളൂ എന്നും അത് കേട്ടു എനിക്ക് വിഷമമായി എന്ന് പറഞ്ഞു ആ കുട്ടി.
 
വീട്ടിൽ ഞാൻ ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുന്നത് കാത്തു നിൽക്കുന്ന 6 വയസ്സുകാരി ഉണ്ട്, എന്‍റെ 2 പ്രിയപ്പെട്ട BOYS ഉണ്ട്. നിങ്ങൾക്കെല്ലാം ആഗ്രഹമുള്ളത് പോലെ എനിക്കും കുടുംബത്തോട് ഒന്നിച്ചു കഴിയാൻ ആണ് ആഗ്രഹം. അല്ലാതെ ഈ മരുന്നിനും, വേദനയ്ക്കും ഇടയിൽ പെട്ട് തോറ്റുപോകാൻ അല്ല. എന്നെ സ്നേഹിക്കുന്ന കുറെ പേർ ആഗ്രഹിക്കുന്ന പോലെ ജീവിതത്തിലേക്ക് എനിക്ക് തിരിച്ചു വരണം. സത്യത്തിൽ ഇപ്പൊൾ ഞാൻ കുറെ തിരിച്ചറിഞ്ഞു- ആരൊക്കെ കൂടെ ഉണ്ട് എന്നത്. അത് ഒരു ഷോക്ക് ഉണ്ടാക്കി, കാരണം അത് വിശ്വസിക്കാൻ എന്‍റെ ലൈഫ് അത്ര ഈസി അല്ലായിരുന്നു.

പ്രിയപ്പെട്ടവരെ, എന്ത് അസുഖം ആയി കൊള്ളട്ടെ, അവരെ വെറുതെ വിടുക, സഹായം പറ്റുമെങ്കിൽ ചെയ്യുക. അവരെ അവരെ പാട്ടിന് വിട്ടേക്കെടോ.
കാൻസർ വന്നവർ ഒക്കെ മരിക്കണം എന്ന് ഇങ്ങനെ വാശി പിടിക്കാതെ. ഇന്ന് ഞാൻ എടുത്ത മരുന്ന് , pain മെഡിസിൻ ഇൻജക്ഷൻ എല്ലാം എടുത്ത് സുഖമായി ഉറങ്ങാൻ ഉള്ള സാഹചര്യം RCC യിലേ എന്‍റെ ഡോക്ടര്‍മാര്‍,നഴ്സ് ഒക്കെ ചേർന്ന് ഉണ്ടാക്കിയെങ്കിലും രാത്രി 12 മണി ആയിട്ടും ഉറങ്ങാൻ പറ്റാത്ത രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയ എന്‍റെ പ്രിയ ചില സുഹൃത്തുക്കളെ ജീവിക്കാൻ അനുവദിക്കുക ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് വിഷമം ഉണ്ടാക്കുന്നു. അതൊക്കെ ട്രീറ്റ്മെന്‍റിനെ ബാധിക്കുന്നു. ഞാൻ അത്ര ധൈര്യശാലി ഒന്നും അല്ല  വിട്ടേക്കുക എന്നെ, 
എന്‍റെ നാടായ kalleri യിലെ നാട്ടുകാരുടെയും കുറെ നല്ല സുഹൃത്തുക്കളുടെയും, മുതുവിള എന്ന ഗ്രാമത്തിൽ എന്നെ സ്നേഹിക്കുന്ന നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എന്‍റെ കൂടെ ഉണ്ടാകും എന്ന പ്രതീക്ഷ യോടെ
എനിക്ക് രക്തദാനം തന്ന് സഹായിച്ച, ശാരീരിക അസ്വസ്ഥതകൾ കൊണ്ട് തരാൻ കഴിയാതെ പോയ എല്ലാവർക്കും സ്നേഹം മാത്രം.

ഇനിയും ബ്ലഡ് വേണ്ടി വരും എന്നാണ് അറിഞ്ഞത്. A negative ആണ് എന്‍റെ ഗ്രൂപ്പ്. എല്ലാ ബ്ലഡ് ഉം ഇപ്പൊൾ സ്വീകരിക്കുന്നുണ്ട്. എല്ലവരോടും സ്നേഹം മാത്രം നന്ദി. 

 

Also Read:- ഹാര്‍ട്ട് അറ്റാക്കിനെ പനിയും ജലദോഷവുമായി തെറ്റിദ്ധരിച്ചു; ബോധവത്കരണവുമായി അനുഭവസ്ഥ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!