തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്
തൃശൂർ: തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൽ പ്രതികരണവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ രംഗത്ത്. തിരുവമ്പാടിയും പാറമേക്കാവും മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്തെങ്കിലും വിമർശനങ്ങളും ഉന്നയിച്ചു. ആരാണ് തെറ്റ് ചെയ്തത് എന്നുള്ള ഗൂഢാലോചന കണ്ടെത്തി ജനങ്ങളെ അറിയിക്കണമെന്ന് പറഞ്ഞ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, നാളെ പൂരം കാണാൻ എത്തുന്നവരുടെ പേരിലും കേസെടുക്കുമോയെന്നും ചോദിച്ചു. അതേസമയം ത്രിതല സർക്കാരന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, അന്വേഷണം കൊണ്ട് ഒരു ഫലവും ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തു. സത്യം പുറത്തു വരാൻ സി ബി ഐ അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു.
തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞത്
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഏതെല്ലാം തരത്തിൽ ഗൂഢാലോചന നടന്നുവന്നറിയാൻ ത്രിതല അന്വേഷണത്തിലൂടെ കഴിയും. ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചതിൽ സന്തോഷം. തിരുവമ്പാടി ദിവസം പൂരം കലക്കി എന്ന് പറഞ്ഞാൽ എന്താണ് മറുപടി പറയുക. പൂരത്തിന്റെ നടത്തിപ്പുകാരാണ് തിരുവമ്പാടി ദേവസ്വം. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നേരത്തെ തന്നെ തിരുവമ്പാടി പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായങ്ങളെ കാറ്റിൽ പറത്തിയാണ് ഈ വിഷമസ്ഥിതിയിലേക്ക് എത്തിച്ചത്.
എല്ലാത്തിന്റെയും ഉത്തരവാദിത്വം പൂര പ്രേമികളുടെയും തിരുവമ്പാടിയുടെയും ആണെന്ന് പറയുന്നത് തെറ്റാണ്. നാളെ പൂരം കാണാൻ എത്തുന്നവരുടെ പേരിലും കേസെടുക്കുമോ. ആരാണ് തെറ്റ് ചെയ്തത് എന്ന് ഉള്ള ഗൂഢാലോചന ജനങ്ങളെ അറിയിക്കണം. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് തടഞ്ഞു. പൂരം കലക്കിയതിന് പിന്നിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്. അതെല്ലാം അന്വേഷണത്തിലൂടെ തെളിയുമെന്നാണ് പ്രതീക്ഷ.
പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞത്
ത്രിതല സർക്കാരന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ അന്വേഷണം കൊണ്ട് ഒരു ഫലവും ഉണ്ടാവില്ല. നാഗരാജ് നാരായണന്റെ നേതൃത്വത്തിൽ പൂരം പൊളിക്കൽ ലോബി പ്രവർത്തിക്കുന്നു. ആന എഴുന്നെള്ളത്തിന് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ആനയും തീവെട്ടിയും തമ്മിലുള്ള അകലം 50 മീറ്ററാക്കാൻ ആരാണ് തീരുമാനമെടുത്തത്. സുപ്രീം കോടതി വിധിക്കെതിരാണ് വനം വകുപ്പിന്‍റെ ഈ നിലപാട്. സത്യം പുറത്തു വരാൻ സി ബി ഐ അന്വേഷണം വേണം. പൂരം കലക്കൽ ഉത്തരവാദിത്തം പൊലീസിന്റെ തലയിൽ മാത്രം കെട്ടിവയ്ക്കരുത്. പൊലീസിന്റെ തലയിൽ മാത്രം എല്ലാം കെട്ടിവയ്ക്കുന്നത് ശരിയല്ല. നാട്ടാന പരിപാലന ചട്ടം കൊണ്ടുവന്ന് വനം വകുപ്പൂരം കലക്കുന്നത് അവസാനിപ്പിക്കണം. പൂരത്തിന് എതിരെ കേസ് നൽകുന്ന 90% ലേറെപ്പേരുടെയും വരുമാന സ്രോതസ് വിദേശ ഫണ്ടാണ്. ഹൈക്കോടതിയിലെ ഫോറസ്റ്റ് ജി പിയെ നീക്കണം. പാറമേക്കാവ് ഒരു സമയത്തും ഒരു ചടങ്ങും മുടക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം