അലൻവാക്കർ ഷോയിലെ മൊബൈൽ മോഷണം: മുഖ്യപ്രതി പ്രമോദ് യാദവെന്ന് പൊലീസ്, അന്വേഷണം ഊർജിതം

By Web TeamFirst Published Oct 24, 2024, 11:51 AM IST
Highlights

കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈൽ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. 

കൊച്ചി: കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈൽ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. കേസിൽ പിടിയിലാകാനുള്ള രണ്ട് പേർ മുംബൈയിലും രണ്ട് പേർ ഉത്തർപ്രദേശിലും ഒളിവിൽ കഴിയുകയാണ്. മൊബൈൽ മോഷണം ആസൂത്രണം ചെയ്തത് പ്രമോദ് യാദവാണ്. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ വിൽപ്പന നടത്തുന്നതും ഇയാൾ തന്നെ. പ്രമോദ് യാദവ് ഇപ്പോൾ യുപിയിലാണ് ഉള്ളതെന്നും  പ്രത്യേക അന്വേഷണസംഘം വീണ്ടും ഇവിടെ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. 

ഫോൺ മോഷ്ടിച്ച സംഭവത്തിൽ  മുംബൈ തസ്കര സംഘത്തെ പൂട്ടാനുള്ള തീരുമാനത്തിലാണ് കൊച്ചി പൊലീസ്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. ഫോണുകൾ ട്രേയിൽ വെക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിടിച്ചെടുത്ത ഫോണുകൾ വിശദപരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ടെടുത്ത 4 ഫോണുകളിൽ ഒരെണ്ണം ഐഫോണാണ്. 

Latest Videos

പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോയിൽ സ്റ്റേജില്‍ അലന്‍വാക്കര്‍ സംഗീതത്തിന്‍റെ ലഹരിപടര്‍ത്തുമ്പോള്‍ സംഗീതാസ്വാദകര്‍ക്കിടയില്‍ നടന്നത് സിനിമാ സ്റ്റൈലിലുള്ള വന്‍‍ കവര്‍ച്ചയാണ്. കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി. ചടുലതാളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു.

മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ  കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.  അതില്‍ അറുപതിനായിരം രൂപയില്‍ കുറഞ്ഞ ഫോണുകള്‍ ഒന്നുമില്ല, ഒന്നരക്ഷം വരെയാണ് ചിലതിന്‍റെ വില. ഫോണ്‍ നഷ്ടമായവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഉത്തരേന്ത്യന്‍ കവര്‍ച്ച സംഘത്തിലേക്ക് സംശയം നീളുന്നത്. അപ്പോഴേയ്ക്കും പലരുടെയും ഫോണുകള്‍ സംസ്ഥാനം വിട്ടിരുന്നു. ചെന്നൈയിലും, ഗോവയിലും നടന്ന അലന്‍ വാക്കര്‍ ഷോയ്ക്കിടെയും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. അന്നും വിഐപി ടിക്കറ്റെടുത്തവര്‍ക്കിടയില്‍ നിന്നായിരുന്നു കവര്‍ച്ച. 

click me!