Latest Videos

സിദ്ധാർത്ഥന്റെ മരണം; പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് കോടതി, ഫലം പ്രസിദ്ധീകരിക്കില്ല

By Web TeamFirst Published Jun 27, 2024, 2:46 PM IST
Highlights

റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളേജ് പുറത്താക്കിയ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു.

കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണങ്ങൾ ഏർ‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശം. സർവകലാശാല ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. എന്നാല്‍, ഇവരുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കില്ല. 

റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളേജ് പുറത്താക്കിയ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു. പിന്നാലെ സർവകലാശാല വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താമെന്ന് കാട്ടി പ്രത്യേക ഉത്തരവുമിറക്കി. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ തൃശൂരിലെ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾ നൽകിയ ഹർജിയില്‍ കോടതി അനുകൂല ഉത്തരവ് നല്‍കുകയായിരുന്നു. പ്രാക്ടികൽ പരീക്ഷ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടക്കും. വെറ്റിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമനുസരിച്ച് 75 ശതമാനം ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല. എന്നാൽ, പ്രതികൾക്ക് അനുകൂമായുള്ള ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് പരീക്ഷ എഴുതാൻ അവസരം നൽകി. മൂന്ന് വർഷത്തെ പഠന വിലക്ക് നേരിട്ടവരായതിനാൽ, ഫലം സർവകലാശാല പ്രസിദ്ധീകരിക്കില്ല.

click me!