'ഗവർണർ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുന്നു, സൂപ്പർ മുഖ്യമന്ത്രി ചമയാൻ നോക്കുന്നു'; വിമർശിച്ച് എംവി ജയരാജൻ

By Web TeamFirst Published Oct 12, 2024, 4:14 PM IST
Highlights

ഗവർണർ 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്നും ജയരാജൻ അഭിപ്രായപ്പെട്ടു

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത്. ഗവർണർ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ ജയരാജൻ, ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും ചൂണ്ടികാട്ടി. സൂപ്പർ മുഖ്യമന്ത്രി ചമയാൻ ശ്രമിക്കുകയാണ് ഗവർണർ. 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവർണർക്ക് മനസിലാകുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

Latest Videos

അതേസമയം മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയുന്നത് നാടകമാണെന്ന് അഭിപ്രായപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും സര്‍ക്കാരും എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയും. മറ്റു വിഷയങ്ങളൊക്കെ മാറ്റി ഇതു തന്നെ ചര്‍ച്ചയാക്കും. ഒരാഴ്ച കഴിയുമ്പോള്‍ അവര്‍ തമ്മില്‍ കോംപ്രമൈസ് ചെയ്യും. ക്യാബിനറ്റ് ചേര്‍ന്ന് നിയമസഭ കൂടാന്‍ തീരുമാനിച്ച് ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പാടില്ല. ഓര്‍ഡിനന്‍സ് ഇറക്കാന്‍ പാടില്ലെന്നത് ഭരണഘടനാപരമായ നിയമമാണ്. എന്നാല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ആ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. സര്‍ക്കാരും ഗവര്‍ണറും നിയമം തെറ്റിച്ചു. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടത്താന്‍ ഇവര്‍ ഒത്തുകൂടും. എന്നിട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ തമ്മില്‍ പോരാണെന്നു പറയും. എത്ര തവണ പോര് നടന്നു. എല്ലാം കോംപ്രമൈസാകും. ഇത് നാടകമാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. അപ്പോഴാണ് വിഷയം മാറ്റാന്‍ ഇവര്‍ തമ്മില്‍ പോര്. അതിന് ഞങ്ങള്‍ ഒരു ഗൗരവവും നല്‍കുന്നില്ല. ഇത് ഒരാഴ്ച നീണ്ടു നില്‍ക്കും. ചിലപ്പോള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തുടരും. കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ടെന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്നു വ്യക്തമായി. അതിനെ മറികടന്നാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇരുപതില്‍ 18 സീറ്റിലും വിജയിച്ചത്. ആ വിജയം ആവര്‍ത്തിക്കും. ആര്‍.എസ്.എസ് നേതാക്കളെ കാണാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ വിട്ടത് ആരാണെന്നൊക്കെ എല്ലാവര്‍ക്കും വ്യക്തമായി. പൂരം കലക്കിയതാണെന്നു പ്രതിപക്ഷം ആദ്യം പറഞ്ഞപ്പോള്‍ ആരും സമ്മതിച്ചില്ല. ഇപ്പോള്‍ സി.പി.ഐയുടെയും സി.പി.എമ്മിന്റെയും മന്ത്രിമാരും പറയുന്നത് പൂരം കലക്കിയെന്നാണ്. ബി.ജെ.പിയെ ജയിപ്പിക്കുന്നതിനു വേണ്ടിയാണ് പൂരം കലക്കിയതെന്നും സതീശൻ അഭിപ്രായപ്പെട്ടു.

അതിശക്ത മഴക്ക് ശമനം, കേരളത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു; വിവിധ ജില്ലകളിൽ 5 ദിവസം യെല്ലോ അലർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!