വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ മിനാഹിൽ മാലിക്കിനെതിരെ സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാദം. ഒരു യുവാവിനോടൊപ്പമുള്ള ഇന്റിമേറ്റ് വീഡിയോകളാണ് വലിയ രീതിയിൽ പ്രചരിക്കുന്നത്. വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണവും ശക്തമായിരിക്കുകയാണ്.
അതേസമയം, വീഡിയോ വ്യാജമാണെന്നും മോർഫ് ചെയ്തതാണെന്നും വ്യക്തമാക്കി മിനാഹിൽ മാലിക് രംഗത്തെത്തി. പ്രചരിക്കുന്ന വീഡിയോ മോർഫ് ചെയ്തതാണെന്ന് മിനാഹിൽ പറഞ്ഞു. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ആയിരുന്നു മിനാഹിലിന്റെ പ്രതികരണം. തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വ്യാജമാണ്. ഇതിനോടകം തന്നെ എഫ്ഐഎയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഈ സംഭവം തനിക്കും കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും കുറ്റക്കാർ ഉടൻ തന്നെ പിടിയിലാകുമെന്നും മിനാഹിൽ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് മിനാഹിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എഫ്ഐഎ സ്ഥിരീകരിച്ചു.
തൻ്റെ പ്രതിച്ഛായ തകർക്കാൻ രൂപകൽപ്പന ചെയ്ത ദുരുദ്ദേശ്യപരമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോകളെന്ന് മിനാഹിൽ പറഞ്ഞു. ഇതിലെ ദൃശ്യങ്ങൾ വ്യാജവും എഡിറ്റ് ചെയ്തതുമാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഉയർന്നുവന്ന വ്യാപകമായ പരിഹാസവും വിമർശനങ്ങളും തന്നെയും കുടുംബത്തെയും വിഷാദത്തിലേക്ക് നയിച്ചതായും മിനാഹിൽ വ്യക്തമാക്കി. പാകിസ്ഥാനിലെ ജനപ്രിയ ടിക് ടോക് വീഡിയോകൾക്ക് പേരുകേട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് മിനാഹിൽ മാലിക്.