അഭയാർത്ഥി ക്യാംപുകൾ പോലും വിടുന്നില്ല, തുടരെ ബോംബുകൾ; ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 73 മരണം

By Web TeamFirst Published Oct 20, 2024, 1:26 PM IST
Highlights

ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്‍റെ ആക്രമണം. ബോംബുകൾ പതിച്ച് നിരവധി വീടുകളാണ് തകർന്നത്. ഗാസയില്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 108 ആയി ഉയർന്നു.

ഗാസ: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 73 മരണം. ബൈത് ലാഹിയ പട്ടണത്തില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73  പേര്‍ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂര്‍ണമായും ഉപരോധം ഏര്‍പ്പെടുത്തിയാണ് ഇസ്രയേലിന്‍റെ തുടർച്ചയായുള്ള വ്യോമാക്രമണം. ആശുപത്രികൾക്കും അഭയാർത്ഥി ക്യാമ്പുകൾക്കും നേരെയും ഇസ്രയേൽ ആക്രമണം നടത്തി. ഇതുവരെ ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. 

മധ്യ ഗാസയിലെ അഭയാർഥി ക്യാംപിനുനേരെ നടന്ന ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം അര ലക്ഷത്തിലേക്ക് അടുക്കുകയാണ്. വെടിനിർത്തൽ ഉടനൊന്നും നടപ്പാകുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്‍റെ ആക്രമണം. ബോംബുകൾ പതിച്ച് നിരവധി വീടുകളാണ് തകർന്നത്. ഗാസയില്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 108 ആയി ഉയർന്നു.

Latest Videos

ബൈയ്ത് ലഹിയയിലെ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.  നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഇസ്രയേൽ അറിയിച്ചു. അതിനിടെ ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ ഇസ്രയേൽ സൈന്യം വിമാനത്തിൽ നിന്നും  സിൻവറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകൾ തെക്കൻ ഗാസയിൽ വിതറി. ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നാണ്  ലഘുലേഖകളിലെ ഉള്ളടക്കം. ആയുധംവെച്ച് കീഴടങ്ങുന്നവരേയും ബന്ദികളെ വിട്ടയക്കുന്നവരേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാമെന്നും ലഘുലേഖയിലുണ്ട്.  വടക്കന്‍ ബെയ്‌റൂത്തിലും ഇസ്രയേൽ സൈന്യം ലഘുലേഖകള്‍ വിതറി. പൗരന്‍മാർ ഇവിടം വിടണമെന്നാണ് ആവശ്യം.

Read More : ദില്ലിയിൽ സിആർപിഎഫ് സ്കൂളിൽ പൊട്ടിത്തെറി; നി‍ർത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളടക്കം തകർന്നു, അന്വേഷണം

click me!