ബഹിരാകാശത്തെ ആ വോട്ട് യാഥാർത്ഥ്യമാകുമോ? സുനിതയും വിൽമോറും എങ്ങനെ വോട്ട് ചെയ്യും! നടപടി ക്രമങ്ങൾ അറിയാം

By Web TeamFirst Published Oct 21, 2024, 12:48 AM IST
Highlights

പൗരന്മാരെന്ന നിലയിൽ തങ്ങൾക്കും വോട്ട് ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നും അതിനുള്ള അവസരം നൽകണമെന്ന് സുനിത വില്യംസും ബുച്ച്‌സി വിൽമോറും ആവശ്യപ്പെട്ടിരുന്നു

ന്യൂയോർക്ക്: ജനാധിപത്യത്തിൽ വോട്ട് തന്നെയാണ് അതിപ്രധാനം. പൗരന്മാർക്ക് അത് നിഷേധിക്കപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റൽ വോട്ട് സംവിധാനം അടക്കമുള്ളവ തെരഞ്ഞെടുപ്പ് സമയത്ത് ഏർപ്പെടുത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് നിങ്ങൾ ബഹിരാകാശത്ത് ആണെങ്കിലോ? അപ്പോഴെന്ത് ചെയ്യും? ഇങ്ങനെയൊരു ആശങ്ക നിലവിൽ ഇന്ത്യക്കില്ലെങ്കിലും അമേരിക്കയിൽ ഇത്തരമൊരു ചോദ്യം ഉയർന്നിരുന്നു.

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിലെ തകരാറുകളാൽ 2025 ഫെബ്രുവരി വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ നവംബറിൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഇരുവർക്കും നേരിട്ട് പങ്കാളികളാകാൻ കഴിയില്ല. പൗരന്മാരെന്ന നിലയിൽ തങ്ങൾക്കും വോട്ട് ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നും അതിനുള്ള അവസരം നൽകണമെന്ന് സുനിത വില്യംസും ബുച്ച്‌സി വിൽമോറും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇരുവർക്കും ബഹിരാകാശത്ത് വച്ചുതന്നെ വോട്ട് ചെയ്യാനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

Latest Videos

ബോയിങിന്റെ സ്റ്റാർലൈനർ ദൗത്യത്തിന്റെ ഭാഗമായാണ് ഇരുവരും ബഹിരാകാശത്തേക്ക് പോയിരിക്കുന്നത്. ഭൂമിയിലെ വോട്ടിംഗിൽ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്ന ഈ പ്രക്രിയ എങ്ങനെയാണ് നടക്കുന്നത്? പ്രത്യേകതരം 'ഇലക്ടോണിക് അബ്സെന്‍റീ ബാലറ്റി'നാണ് ഇക്കാര്യത്തിൽ നന്ദി പറയേണ്ടത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഇരുവരും വോട്ട് രേഖപ്പെടുത്തുന്നത്. നാസയുടെ അത്യാധുനിക സ്പേസ് കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ പ്രോഗ്രാമിനെ ആശ്രയിച്ചാണ് വോട്ടിംഗ് പ്രക്രിയ പുരോഗമിക്കുക.

ബഹിരാകാശയാത്രികർ ബാലറ്റിന് വേണ്ടിയുള്ള അഭ്യർത്ഥന അതത് സംസ്ഥാന തിരഞ്ഞെടുപ്പ് ബോർഡിന് അയക്കുക എന്നതാണ് ആദ്യ ഘട്ടം. ബാലറ്റ് പിന്നീട് ഇലക്‌ട്രോണിക് ആയി ഐ എസ് എസിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. തുടർന്ന് ബഹിരാകാശ സഞ്ചാരികൾ ഒരു എന്‍ക്രിപ്റ്റഡ് സുരക്ഷിത സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നു. പൂർത്തിയാക്കിയ ബാലറ്റ് പ്രോസസിങിനായി ഭൂമിയിലേക്ക് മടക്കി അയക്കുന്നു. ഇതാണ് ബഹിരാകാശ വോട്ടിങ്ങിന്റെ രീതി.

ബഹിരാകാശ യാത്രക്കായുള്ള വോട്ടിങ് പ്രക്രിയ 1997 മുതൽ നിലവിലുണ്ട്.1997 ൽ നാസയുടെ ഡേവിഡ് വുൾഫ് ആയിരുന്നു ബഹിരാകാശത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. ബഹിരാകാശ യാത്രക്കാരുടെ വോട്ട് ഭ്രമണപഥത്തിൽ നിന്ന് രേഖപ്പെടുത്താൻ അനുവദിക്കുന്ന ബില്ല് നേരത്തെ പാസാക്കിയിരുന്നു. ലോ എർത്ത് ഓർബിറ്റ് എന്നായിരിക്കും ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്യുന്ന വോട്ടർമാർ ബാലറ്റിലെ അഡ്രസിൽ രേഖപ്പെടുത്തുക.

തോട്ടിൽ തേങ്ങ ആണെന്ന് കരുതി നോക്കി, പക്ഷെ നെടുമങ്ങാട് റബ്ബർ തൊഴിലാളി കണ്ടത് നിറയെ ചില്ലറ തുട്ടുകൾ! അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!