'ഒരു പ്രസക്തിയുമില്ലാത്ത നിരീക്ഷണം', അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി

By Web TeamFirst Published Sep 28, 2024, 8:44 AM IST
Highlights

ഇത്തരം പരാമർശങ്ങൾ ഒരു കേസിന്റെ കാര്യത്തിലും നടത്താൻ പാടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ ഇതുപോലെയുള്ള നിരീക്ഷണങ്ങൾക്ക്‌ ഒരു പ്രസക്തിയുമില്ലെന്നും സുപ്രീം കോടതി

ദില്ലി: മതപരിവർത്തനങ്ങൾ ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറുമെന്ന അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി. ഉത്തർപ്രദേശിൽ മതമാറ്റം തടയൽ നിയമപ്രകാരം അറസ്‌റ്റിലായ വ്യക്തിക്ക്‌ ജാമ്യം നിഷേധിച്ചായിരുന്നു അലഹബാദ്‌ ഹൈക്കോടതി വിവാദനിരീക്ഷണം നടത്തിയത്‌. ഈ നിരീക്ഷണമാണ്‌ വെള്ളിയാഴ്‌ച്ച സുപ്രീംകോടതി നീക്കിയത്‌. ഇത്തരം പരാമർശങ്ങൾ ഒരു കേസിന്റെ കാര്യത്തിലും നടത്താൻ പാടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ ഇതുപോലെയുള്ള നിരീക്ഷണങ്ങൾക്ക്‌ ഒരു പ്രസക്തിയുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിവാദ പരാമർശം. ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. അലഹബാദ്‌ ഹൈക്കോടതി ജഡ്ജി രോഹിത് രഞ്ജൻ അ​ഗർവാളാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്രം നൽകുന്നുണ്ടെങ്കിലും മതപരിവർത്തനത്തിന് നൽകുന്നില്ലെന്ന നിരീക്ഷണം ആയിരുന്നു കോടതി നടത്തിയത്. ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

Latest Videos

പാവപ്പെട്ടവരെയും പിന്നോക്കക്കാരെയും ദലിതരെയും അനധികൃതമായി മതംമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. രാംകാലി പ്രജാപതി എന്നയാളാണ് പരാതി നൽകിയത്. ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ ചികിത്സ വാ​ഗ്ദാനം ചെയ്ത് മതം മാറ്റിയെന്നാണ് കൈലാഷിനെതിരെ ഇയാൾ പരാതി നൽകിയത്. ​ഗ്രാമത്തിലെ നിരവധിപ്പേരെ ഇയാൾ ദില്ലിയിലെത്തിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റിയതായി പരാതിയിൽ ആരോപിച്ചിരുന്നു. ഹാമിർപുർ ജില്ലയിലെ മൗദാഹ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!