ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി വീണ്ടും കാണും; കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് ബിജെപി

By Web TeamFirst Published Dec 26, 2023, 6:47 AM IST
Highlights

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്ന് ബിജെപി അറിയിച്ചു.

ദില്ലി: ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി. കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിരോധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം.

മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ​ഗ്രേഷിയസ്, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ചർച്ച ഓഫ് നോർത്ത് ഇന്ത്യ ഡയറക്ടർ പോൾ സ്വരൂപ് വ്യവസായികളായ ജോയ് ആലുക്കാസ്, അലക്സാണ്ടർ ജോർജ്, മാനുവൽ, കായിക താരം അഞ്ജു ബോബി ജോർജ്, ബോളിവുഡ് നടൻ ദിനോ മോറിയ എന്നിവരുൾപ്പടെ 60 പേരാണ് ഇന്നലെ പ്രധാനമന്ത്രിയുടെ വിരുന്നിൽ അതിഥികളായത്. ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങില്‍ അടുത്ത വർഷം രണ്ടാം പകുതിയിലോ, 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി സഭാ നേതാക്കളെ അറിയിച്ചു. മാർപാപ്പയെ നേരിൽ കണ്ടത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും മോദി പറഞ്ഞു.

Latest Videos

ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള സം​ഘപരിവാർ നീക്കങ്ങളോട് മണിപ്പൂർ കലാപത്തിന് പിന്നാലെ സഭ നേതൃത്ത്വം മുഖം തിരിച്ചിരുന്നു. എന്നാൽ ഇസ്രയേൽ ഹമാസ സംഘർഷത്തിൻ്റെ കൂടി പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുൻകൈയെടുത്ത് ശ്രമം വീണ്ടും സജീവമാവുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്നലെ ദില്ലി സേക്രട് ഹാർട്ട് പള്ളി സന്ദർശിച്ചതും അസാധാരണ കാഴ്ചയായി. ദേശീയതലത്തിലാണ് നീക്കമെങ്കിലും കേരളത്തിൽ ക്രൈസ്തവരുടെ പിന്തുണ ആർജ്ജിക്കുകയാണ് ബിജെപി ലക്ഷ്യം. 

click me!