അടുത്ത 5 കൊല്ലത്തേക്കുള്ള പദ്ധതികള്‍ മോദി സർക്കാർ തയ്യാറാക്കി കഴിഞ്ഞുവെന്ന പരാമർശം രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഉണ്ടായിരുന്നു.
ദില്ലി:സമ്പൂർണ ബജറ്റുമായി വീണ്ടു കാണാമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനം തുടങ്ങും മുന്‍പാണ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഈ ആത്മവിശ്വാസപ്രകടനം. അവസരവാദവും അടങ്ങാത്ത അധികാരകൊതിയുമാണ് ബിജെപിയെ നയിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ അധികാരം നിലനിർത്തുമെന്ന പ്രതീതി ഉണ്ടാക്കാനുള്ള നീക്കമാണ് നരേന്ദ്രമോദി ബജറ്റ് സമ്മേളതനത്തിന്‍റെ തുടക്കത്തിലും നോക്കുന്നത്. തന്‍റെ സർക്കാർ തന്നെ അടുത്ത ബജറ്റും അവതരിപ്പിക്കുമെന്ന വാക്കുകളിലൂടെ ഈ സന്ദേശം നല്‍കിയ മോദി രാ ഷ്ട്രപതിയുടെ പ്രസംഗത്തിലും ഈ കാര്യം ഉൾപ്പെടുത്തി. അടുത്ത 5 കൊല്ലത്തേക്കുള്ള പദ്ധതികള്‍ തന്‍റെ സർക്കാർ തയ്യാറാക്കി കഴിഞ്ഞുവെന്ന പരാമർശം രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഉണ്ടായിരുന്നു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠ മോദിയെ മുൻനിർത്തിയുള്ള നീക്കങ്ങള്‍ക്ക് മുഖ്യ വിഷയമാക്കുന്നുവെന്ന സൂചനയും പാർലമെൻറ് സമ്മേളനത്തിന്‍റെ ആദ്യ ദിനം ഭരണപക്ഷം നല്‍കി. ബഹളക്കാരെ ആരും ഓർക്കില്ല എന്ന് ചൂണ്ടിക്കാട്ടി മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ബിഹാറിലെ ഭരണമാറ്റം കൂടി ഏല്‍പ്പിച്ച ആഘാതം സഭക്ക് അകത്ത് പ്രതിപക്ഷ നിരയിലും ഇന്ന് ദൃശ്യമായിരുന്നു. നേട്ടങ്ങള്‍ പറയുന്പോഴും മണിപ്പൂരിലെ സംഭവവികാസങ്ങള്‍ എന്തുകൊണ്ട് രാഷ്ട്രപതി പരാമർശിച്ചില്ല എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. തൊഴിലില്ലായ്മ പരിഹരിച്ചുവെന്ന് രാഷ്ട്രപതി പരാമർശിച്ചപ്പോഴും പ്രതിപക്ഷ നിരയില്‍ നിന്ന് എതിർശബ്ദം ഉയർന്നു.