ഓട്ടോറിക്ഷകളും ടാക്സികളും കൊള്ളലാഭം കൊയ്യുന്നുവെന്ന പരാതിയും വ്യാപകമാകുകയാണ്
ചെന്നൈ: മഴ ശമിച്ചിട്ട് രണ്ടു രാത്രി പിന്നിട്ടിട്ടും ദുരിതം ഒഴിയാതെ ചെന്നൈ നഗരം. കനത്ത മഴയിൽ നഗരം സ്തംഭിച്ചതിന് പിന്നാലെ അവശ്യ സാധനങ്ങൾക്കടക്കം വില കുതിച്ചുയർന്നു. ലിറ്ററിന് 150 രൂപ വരെയാണ് നഗരത്തിൽ പാൽവില ഉയർന്നത്. എന്നാൽ രണ്ടു നാളിന് ശേഷം ആവിൻ ബൂത്തുകൾ തുറന്നതോടെ നേരിയ ആശ്വാസം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. എങ്കിലും പാൽ വിലയടക്കം ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഓട്ടോറിക്ഷകളും ടാക്സികളും കൊള്ളലാഭം കൊയ്യുന്നുവെന്ന പരാതിയും വ്യാപകമാകുകയാണ്. നഗരഹൃദയത്തിലെ നിരത്തുകളും ഓഫീസുകളും സജീവം ആയെങ്കിലും ദക്ഷിണ ചെന്നൈയും വടക്കൻ പ്രദേശങ്ങളും വെള്ളക്കെട്ടിൽ തന്നെയാണ് ഇപ്പോഴും. വെള്ളെക്കെട്ട് സാധാരണ ജീവിതത്തെ കാര്യമായ നിലയിൽ ഇപ്പോഴും ബാധിക്കുന്നുണ്ട്.
അതിനിടെ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്. വേലാച്ചേരി അടക്കം പലയിടങ്ങളിലും ഇനിയും രക്ഷാപ്രവർത്തനം തുടങ്ങിയിട്ടില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കുടിവെള്ളവും വൈദ്യുതിയും സാനിറ്റേറി നാപ്കിനും ഇല്ലെന്ന പരാതികൾ കോർപറേഷനെ ടാഗ് ചെയ്തു സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം അറിയിക്കുന്നുണ്ടെങ്കിലും സഹായം വൈകുന്നുവെന്നാണ് ആക്ഷേപം. നൂറു കണക്കിന് ആളുകൾ കുടുങ്ങികിടക്കുന്ന വേലാ ചേരിയിൽ വ്യോമസേന 4 ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിച്ചു. ബോട്ടുകളിൽ ആളുകളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
കേരളത്തിലൂടെയുള്ള 8 ട്രെയിനുകളടക്കം 20 ലേറെ ട്രെയിനുകൾ ഇന്നും മുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം പൈലറ്റുമാരും ജീവനക്കാരും എത്താൻ വൈകിയതിനാൽ ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 22 വിമാനങ്ങൾ റദ്ദാക്കി. 13 സബ് വേകൾ ഇന്നും അടഞ്ഞു കിടക്കുകയാണ്. അതേസമയം ആന്ധ്രയിൽ കരതൊട്ട മിഗ്ജമ് ചുഴലികാറ്റ് ന്യൂനമർദ്ദമായി മാറി ദുർബലമായിട്ടുണ്ട്. അതേസമയം മഴക്കെടുതിയിൽ നഗരത്തിൽ മാത്രം മരണം 18 ആയെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം