ഗർഭിണിയെയും മകനെയും കാണാതായെന്ന് പരാതി; 'പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയത് കുറിപ്പ് എഴുതി വച്ച ശേഷം'

By Web TeamFirst Published Dec 15, 2023, 11:03 AM IST
Highlights

അര്‍ദ്ധരാത്രി ഏകദേശം 2.45നാണ് ഷറീന മകനെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് സിസി ടിവിയില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ്,

മംഗളൂരു: മംഗളൂരുവില്‍ ഗര്‍ഭിണിയായ യുവതിയെയും മൂന്നു വയസുകാരനായ മകനെയും കാണാതായതായി ഭര്‍ത്താവിന്റെ പരാതി. ബജ്പെ മേഖലയിലെ കെപി നഗറിലെ സ്വദേശിയായ അഹമ്മദ് മഖ്സൂദ് ആണ് ഭാര്യ ഷറീന(24)യെയും മൂന്നു വയസുകാരന്‍ മകന്‍ മുഹമ്മദ് തൊഹറിനെയും കാണാതായതായി പരാതി നല്‍കിയത്. ഡിസംബര്‍ 11 രാത്രി മുതല്‍ ഇരുവരെയും കാണുന്നില്ലെന്നാണ് 13ന് ബജ്പെ പൊലീസ് സ്റ്റേഷനില്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നത്. 

ഷറീന നിലവില്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്നും അഹമ്മദ് പറഞ്ഞു. ആറ് വര്‍ഷം മുന്‍പാണ് ഷറീനയും അഹമ്മദും വിവാഹിതരായത്. ഡിസംബര്‍ 11ന് അര്‍ദ്ധരാത്രി ഏകദേശം 2.45നാണ് ഷറീന മകനെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് വീടിന് മുന്നില്‍ സ്ഥാപിച്ച സിസി ടിവിയില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. വസ്ത്രങ്ങളും അഞ്ച് ഗ്രാം സ്വര്‍ണവും എടുത്ത് അമ്മയുടെ വീട്ടിലേക്ക് പോവുകയാണെന്ന കുറിപ്പ് എഴുതി വച്ചാണ് ഷറീന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഷറീന അമ്മയുടെ വീട്ടില്‍ എത്തിയില്ലെന്ന് അടുത്തദിവസം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് 13ന് പരാതിയുമായി അഹമ്മദ് പൊലീസിനെ സമീപിച്ചത്. 

Latest Videos

വെള്ള ചുരിദാര്‍ ധരിച്ചാണ് ഷറീന വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും അഹമ്മദിന്റെ പരാതിയില്‍ പറയുന്നു. അഞ്ചടിയും മൂന്നിഞ്ച് ഉയരവുമാണ് ഷറീനയ്ക്ക്. കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ആശയവിനിമയം നടത്തും. മകന്‍ മുഹമ്മദ് തൊഹറിന് മൂന്നടി ഉയരമുണ്ട്. കറുത്ത ടീ ഷര്‍ട്ടും ക്രീം നിറമുള്ള ഷോര്‍ട്സുമാണ് കാണാതായ സമയത്ത് ധരിച്ചിരുന്നതെന്നും അഹമ്മദ് പറഞ്ഞു. അഹമ്മദിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

'നേരിടാന്‍ ഒരുങ്ങിയിരുന്നോ ഡിവൈഎഫ്‌ഐക്കാരെ...'; 'വെല്ലുവിളിച്ച്' അരിതാ ബാബു 
 

click me!