'നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ ധരിക്കൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കൂ. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ കഴിക്കും, നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ കഴിക്കൂ. ഞാന്‍ മുണ്ടുടുക്കും, നിങ്ങള്‍ ഷര്‍ട്ടും പാന്റ്സും ധരിക്കൂ. അതില്‍ എന്താണ് തെറ്റ്?' - സിദ്ധരാമയ്യ ചോദിച്ചു.
ബംഗളുരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്ന ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയതായും എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം ആയിരുന്നു ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കും എന്നത്. വെള്ളിയാഴ്ച മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം പ്രതിപാദിച്ചത്. ഹിജാബിന് നിരോധനമില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എന്ത് ധരിക്കണമെന്നതും എന്ത് കഴിക്കണമെന്നതും നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. അതിന് ഞാനെന്തിന് നിങ്ങളെ തടയണം? സിദ്ധരാമയ്യ ചോദിച്ചു.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനും ഇഷ്ടമുള്ളത് കഴിക്കാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ ധരിക്കൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കൂ. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ കഴിക്കും, നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ കഴിക്കൂ. ഞാന്‍ മുണ്ടുടുക്കും, നിങ്ങള്‍ ഷര്‍ട്ടും പാന്റ്സും ധരിക്കൂ. അതില്‍ എന്താണ് തെറ്റ്?' - സിദ്ധരാമയ്യ ചോദിച്ചു.
കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാറാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. ഇതിനെതിരെ വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിരോധനം ശരിവെയ്ക്കുന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡ്രസ് കോഡ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
അമ്മാവനുമായി വഴക്കിട്ടെന്ന പേരില്‍ വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചു; അന്വേഷണം തുടങ്ങിയെന്ന് ഡിവൈഎസ്പി
കോഴിക്കോട്: ആദിവാസി വിഭാഗക്കാരനായ വിദ്യാർത്ഥിയെ പോലീസ് മർദ്ദിച്ചതായി പരാതി. കോഴിക്കോട് കട്ടാങ്ങലിലാണ് സംഭവം. അമ്മാവനുമായി വഴക്കിട്ടെന്ന പേരിലാണ് കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തിലുളള സംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താമരശേരി ഡിവൈഎസ്പി അറിയിച്ചു.
കോഴിക്കോട് കട്ടാങ്ങലിലെ അമ്മ വീട്ടില്‍ വച്ച് അമ്മാവനുമായി വഴക്കുണ്ടാക്കിയെന്ന പേരില്‍ കുന്ദമംഗലം സ്റ്റേഷനില്‍ നിന്നെത്തിയ എസ്ഐയും രണ്ട് പൊലീസുകാരും തന്നെ മര്‍ദ്ദിച്ചെന്നാണ് പട്ടിഗവര്‍ഗ്ഗ വിഭാഗക്കാരനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കള്‍ ജോലി സ്ഥലത്തായിരുന്നതിനാല്‍ അമ്മ വീട്ടിലായിരുന്നു കുട്ടി കുറച്ച് നാളായി താമസിച്ചിരുന്നത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വൈകിയെന്ന പേരില്‍ മദ്യ ലഹരിയിലായിരുന്ന അമ്മാവന്‍ മകനെ കൈയ്യേറ്റം ചെയ്യുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. മകന്‍ മര്‍ദ്ദനം ചെറുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. പ്രശ്നപരിഹാരത്തിനായി ബന്ധുക്കള്‍ കുന്ദമംഗലം പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് മകനോട് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പിതാവ് പറയുന്നു.
ആദ്യം എസ്ഐയും പിന്നീട് കൂടെ ഉണ്ടായിരുന്ന പൊലീസുകാരും മര്‍ദ്ദിച്ചുവെന്ന് കുട്ടി പറയുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്കും ശരീത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റുവെന്നും മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കാട്ടി പിതാവ് ചൈല്‍ഡ് ലൈനിലും പട്ടികവര്‍ഗ്ഗ വകുപ്പിലും പരാതി നല്‍കി. തുടര്‍ന്ന് കുന്ദമംഗംലം ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താമരശേരി ഡിവൈഎസ്പി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...