മുംബൈ എടിഎസ് നടത്തിയ പരിശോധനയിലാണ് 24 വയസുകാരായ രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ പിടിയിലായത്. ഇവരുടെ കൈവശം ഇന്ത്യയിൽ വന്നതിന്റെ രേഖകളൊന്നും ഉണ്ടായിരുന്നില്ല.
മുംബൈ: നവി മുംബൈയിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട ബംഗ്ലാദേശ് പൗരന്മാർക്ക് ആധാർ കാർഡും, വോട്ടർ ഐഡിയും ഡ്രൈവിങ് ലൈസൻസമുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ ഇന്ത്യയിൽ പ്രവേശിച്ചത് സംബന്ധിച്ചുള്ള ഒരു രേഖയും ഇവരുടെ കൈവശം ഉണ്ടായിരുന്നതുമില്ല. ഇവരെ മുംബൈ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യുകയാണ്.
പൻവേലിലെ നദ്വെയിലുള്ള ഖിദുക്പദയിൽ നിന്നാണ് 24 വയസുള്ള രണ്ട് യുവാക്കൾ വെള്ളിയാഴ്ച അറസ്റ്റിലായത്. പ്രദേശത്ത് വാടകയ്കക് താമസിക്കുകയായിരുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാ രേഖകളൊന്നും കൈയിലിലെന്ന് മനസിലായത്. എന്നാൽ ആധാർ കാർഡും വോട്ടർ ഐഡിയും ഡ്രൈവിങ് ലൈസൻസുമെല്ലാം ഇവരുടെ യഥാര്‍ത്ഥ പേരിൽ തന്നെ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.
മുംബൈ എടിഎസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പാസ്പോര്‍ട്ട് നിയമത്തിലെയും ഫോറിനേഴ്സ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ ഇന്ത്യയിൽ പ്രവേശിച്ച ശേഷം എന്ത് ചെയ്യുകയായിരുന്നു എന്ന് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റ ശൃംഖലകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...