പ്രതികളുമായി ഗുജറാത്ത് സർക്കാർ ഒത്തുകളിച്ചെന്നതടക്കമുള്ള വിമർശനം ഉന്നയിച്ചുകൊണ്ടാണ് റദ്ദാക്കൽ നടപടി സുപ്രീംകോടതി പ്രഖ്യാപിച്ചത്
ദില്ലി: ബിൽക്കിസ് ബാനോ കേസിൽ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. ഗുജറാത്ത് സർക്കാരിനെതിരായ പരാമർശങ്ങൾ നീക്കുന്നമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. ഗുജറാത്ത് സർക്കാർ ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളുമായി ഒത്തു കളിച്ചു എന്ന പരാമർശം നീക്കണമെന്നതാണ് പ്രധാന ആവശ്യം.
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് റദ്ദാക്കിക്കൊണ്ട് ജനുവരി എട്ടാം തിയതിയായിരുന്നു സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനെതിരെ നേരത്തെ വിമർശനമുന്നയിച്ചത്. പ്രതികളുമായി ഗുജറാത്ത് സർക്കാർ ഒത്തുകളിച്ചെന്നതടക്കമുള്ള വിമർശനം ഉന്നയിച്ചുകൊണ്ടാണ് റദ്ദാക്കൽ നടപടി സുപ്രീംകോടതി പ്രഖ്യാപിച്ചത്. എന്നാൽ 2022 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പ്രതികളുടെ ശിക്ഷ ഇളവ് നൽകിയതെന്നാണ് ഗുജറാത്ത് സർക്കാർ പുതിയ ഹർജിയിലൂടെ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ബിൽക്കിസ് ബാനു കേസിൽ സുപ്രീം കോടതിയിൽ സംഭവിച്ചത്
2022 മെയ് 15 നാണ് 15 വർഷം ജയിലിൽ കഴിഞ്ഞെന്ന് കാട്ടി പ്രതിയായ രാധേശ്യാം ഷാ ശിക്ഷാ ഇളവ് തേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അപേക്ഷ തള്ളി. പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അവിടെനിന്നും അനുകൂല ഉത്തരവുണ്ടായില്ല. അങ്ങനെ ഒടുവില്‍ സുപ്രീംകോടതിയിൽ കേസ് എത്തുന്നത്. ഗുജറാത്ത് സർക്കാരിനോട് തീരുമാനിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് സർക്കാർ പ്രതികളെ വിട്ടയച്ചു. ഇതിനെതിരെ സുപ്രീംകോടതിയിൽ വീണ്ടും ബിൽകിസ് ബാനുവെത്തി. പലവിധ ന്യായങ്ങൾ പറഞ്ഞ് പ്രതികൾ നടപടികൾ നീട്ടിക്കൊണ്ട് പോയി. പക്ഷെ ഈ ജനുവരി എട്ടിന് സുപ്രീം കോടതി കേസിലെ 11 പ്രതികൾ ജയിലിലേക്ക് തിരികെ പോകണമെന്ന് ഉത്തരവിട്ടു. കേസിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ച പ്രതികളെയാണ് വീണ്ടും ജയിലിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിലിലേക്ക് മടങ്ങണമെന്നും ഉത്തരവിട്ടു. ഈ ഉത്തരവ് അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് പ്രതികൾ ഇപ്പോൾ ജയിലിലെത്തിയത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി എം സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കംസമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.