നേരത്തെ തന്നെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്
കണ്ണൂർ: ദളിത് വിഭാഗത്തിൽ നിന്ന് സി പി എം പൊളിറ്റ് ബ്യൂറോയിലേക്ക് (CPM Politburo) ചരിത്രത്തിലാധ്യമായി തെരഞ്ഞെടുക്കപ്പെട്ട രാമചന്ദ്ര ഡോം (Ram Chandra Dome) നിലപാട് വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസിലൂടെ രംഗത്തെത്തി. സി പി എമ്മിന്‍റെ പൊതുനിലപാട് എന്നും അടിസ്ഥാന വർഗ്ഗത്തിനൊപ്പമായിരുന്നുവെന്നും രാജ്യത്ത് ജാതി യാഥാർത്ഥ്യമാണെങ്കിലും വർഗ്ഗസമരത്തിന് തന്നെ പാർട്ടി പ്രാധാന്യം നല്കുമെന്നും രാമചന്ദ്ര ഡോം പറഞ്ഞു. പൊളിറ്റ് ബ്യൂറോയിൽ ദളിത് വിഭാഗത്തിൽ നിന്ന് ഒരാളെ എടുക്കാൻ വൈകിയോ എന്ന കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നും പി ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി.
58 വർഷത്തെ സി പി എം ചരിത്രത്തിലാധ്യമായാണ് പി ബിയിൽ ഒരു ദളിത് പ്രതിനിധി എത്തുന്നത്. നേരത്തെ തന്നെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്. ലോക്സഭാഗം എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് രാമചന്ദ്ര ഡോം.
നയിക്കാൻ മൂന്നാം തവണയും യെച്ചൂരി, സിപിഎം ജനറൽ സെക്രട്ടറിയായി തുടരും
ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സി പി എം നേരിടുമ്പോള്‍ പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യം പാർട്ടി കോൺഗ്രസ് ഇക്കുറിയും സീതാറാം യെച്ചൂരിയെ ആണ് ഏൽപ്പിച്ചത്. മൂന്നാം തവണയും ജനറൽ സെക്രട്ടറിയായി സിതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗസംഖ്യ 17 ൽ നിലനിർത്താനാണ് പാർട്ടി കോൺഗ്രസ് തീരുമാനം. മൂന്ന് അംഗങ്ങളാണ് ഇത്തവണ പിബിയിൽ നിന്നും ഒഴിഞ്ഞത്. പകരം കേരളത്തിൽ നിന്നുള്ള നിലവിലെ കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ, മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ല, ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ നിന്ന് രാമചന്ദ്ര ഡോം എന്നിവർ പൊളിറ്റ്ബ്യൂറോയിലേക്ക് എത്തി. ബിമൻ ബോസ്, ഹന്നൻ മൊള്ള, എന്നിവരുടെ ഒഴിവിലേക്കാണ് അശോക് ധാവ്ല, രാമചന്ദ്ര ഡോം എന്നിവരെ തെരഞ്ഞെടുത്തത്.
പ്രായപരിധിയെ തുടർന്ന് ഒഴിഞ്ഞ എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്രതലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ പി ബിയിലേക്ക് എത്തുന്നത്. നിലവിൽ എൽ ഡി എഫ് കൺവീനറായ അദ്ദേഹത്തിന് കോടിയേരി മാറിനിന്നപ്പോൾ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിച്ചതും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചതും തുണയായി
85 അംഗ കേന്ദ്ര കമ്മിറ്റിയിലെ 84 പ്രതിനിധികളെയും പ്രഖ്യാപിച്ചു. 17 പേർ പുതുമുഖങ്ങളാണ്. കേരളത്തിൽ നിന്നും പി രാജീവ്, കെ എൻ ബാലഗോപാൽ, സി എസ് സുജാത, പി സതീദേവി എന്നിവർ കേന്ദ്ര കമ്മിറ്റിയിലേക്ക് പുതിയതായി എത്തി. 15 പേർ വനിതകളാണ്. പിബിയിലെ ദളിത് പ്രാതിനിധ്യം 23 ാം പാർട്ടി കോൺഗ്രസിൽ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു. കെ രാധാകൃഷ്ണൻ, എകെ ബാലൻ എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു.