സ്ത്രീവോട്ടർമാർ ബിആർഎസിനൊപ്പം നിൽക്കുമെന്നും കെ കവിത ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസ് സെഞ്ച്വറി തികയ്ക്കുമെന്നും തെരഞ്ഞെടുപ്പിനെ കുറിച്ച് ബിആർഎസിന് ഒരു ആശങ്കയും ഇല്ലെന്നും കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളും എംഎൽസിയുമായ കെ കവിത ഏഷ്യാനെറ്റ് ന്യൂസിനോട്. സ്ത്രീവോട്ടർമാർ ബിആർഎസിനൊപ്പം നിൽക്കുമെന്നും കെ കവിത ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആവേശകരമായ ഒരു പ്രചാരണകാലത്തിനൊടുവിൽ തെലങ്കാന ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുന്നത്. 3.26 കോടി വോട്ടർമാരാണ് തെലങ്കാനയിലുള്ളത്. 2290 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് 5 മണി വരെ നീളും.
ഛത്തീസ്ഗഢ് അതിർത്തിയോട് അടുത്ത് കിടക്കുന്ന 13 നക്സൽ ബാധിതമേഖലകളിൽ വൈകിട്ട് നാല് മണി വരെ മാത്രമേ പോളിംഗ് ഉണ്ടാകൂ. 12,000 പ്രശ്നബാധിതബൂത്തുകൾ സംസ്ഥാനത്തുണ്ട്. ആകെയുള്ള 35,655 പോളിംഗ് സ്റ്റേഷനുകളിൽ 375 കമ്പനി കേന്ദ്രസേനയും 50 കമ്പനി തെലങ്കാന സ്പെഷ്യൽ പൊലീസും 45,000 സംസ്ഥാന പൊലീസുദ്യോഗസ്ഥരും സുരക്ഷയൊരുക്കും. ബിആർഎസ്സും കോൺഗ്രസും തമ്മിൽ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പോളിംഗ് ശതമാനം നിർണായകമാകും. ഗ്രാമീണമേഖലകൾ ആർക്കൊപ്പം നിൽക്കുമെന്നതാകും ജനവിധി നിർണയിക്കുക.
ബിആർഎസ്സിന്‍റെ ശക്തികേന്ദ്രങ്ങളായിരുന്ന വടക്കൻ തെലങ്കാന ജില്ലകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തെക്കൻ തെലങ്കാനയിലെ ജില്ലകളിൽ നിന്ന് നേട്ടമുണ്ടാക്കാമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. ബിജെപി കോൺഗ്രസിന്‍റെ വോട്ടുകൾ പിളർത്തിയാൽ അത് ബിആർഎസ്സിന് നേട്ടമാകും. ഹൈദരാബാദ് നഗരത്തിലെ ന്യൂനപക്ഷ വോട്ടുകൾ AIMIM നേടുമെങ്കിലും ഗ്രാമങ്ങളിൽ നിന്നുള്ള ന്യൂനപക്ഷവോട്ടുകൾ ആർക്കൊപ്പം എന്നതും ശ്രദ്ധേയമാകും. ഒബിസി- പിന്നാക്ക വിഭാഗങ്ങൾ 70 ശതമാനത്തോളം വരുന്ന തെലങ്കാനയിൽ ഈ വോട്ട് ബാങ്ക് ആർക്കൊപ്പം എന്നതും ജനവിധിയിൽ നിർണായകമാണ്.
'കര്‍ണാടകയില്‍ ജനം കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തത് വേറെ വഴിയില്ലാത്തതിനാല്‍'; കെ. കവിത
കെ കവിത ഏഷ്യാനെറ്റ് ന്യൂസിനോട്