തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപേയാഗിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
ദില്ലി:നാലു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നിടങ്ങളില്‍ ബിജെപി ഭരണം ഏറെക്കുറെ ഉറപ്പാക്കിയതിനിടെ വോട്ടിങ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ് രംഗത്ത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി കുതിപ്പ് തുടരുന്നത്. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം പിടിച്ചെടുക്കാനായത്. ഇതിനിടെയാണ് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപേയാഗിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ വോട്ടിങ് യന്ത്രത്തെ പഴിച്ചുകൊണ്ടാണ് പ്രതിഷേധം. നേരത്തെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വലിയ വിജയം കോണ്‍ഗ്രസ് നേടിയപ്പോള്‍ ഉള്‍പ്പെടെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നില്ലെന്നിരിക്കെയാണിപ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ ഏറെക്കുറെ പരാജയം ഉറപ്പിച്ച കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേയാഗിച്ചുള്ള തെരഞ്ഞെടുപ്പ് അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലാണിപ്പോള്‍ പുരോഗമിക്കുന്നത്.
വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിക്ക് വമ്പന്‍ മുന്നേറ്റമാണ് വ്യക്തമാകുന്നത്. മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയിലേക്കാണ് ബിജെപിയുടെ കുതിപ്പ്. ഇതോടൊപ്പം രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണം തിരിച്ചുപിടിക്കുന്ന കുതിപ്പാണ് നടത്തുന്നത്. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാവുന്ന മുന്നേറ്റമുള്ളത്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിർത്തുമെന്നുമുള്ള കോൺഗ്രസിന്‍റെ അവകാശവാദങ്ങളടക്കം ഈ ഘട്ടത്തിൽ കാറ്റിൽ പറക്കുകയാണെന്ന് കാണാം ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജസ്ഥാനില്‍ 113 സീറ്റില്‍ ബിജെപിയാണ് മുന്നേറുന്നത്.
71 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ഛത്തീസ്ഗഡില്‍ 54 സീറ്റില്‍ ബിജെപി മുന്നേറുമ്പോള്‍ 34 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. മധ്യപ്രദേശില്‍ 159 സീറ്റുകളുമായി വലിയ കുതിപ്പാണ് ബിജെപി നടത്തുന്നത്. കോണ്‍ഗ്രസ് 68 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. തെലങ്കാനയില്‍ 65 സീറ്റുകളിലെ മുന്നേറ്റവുമായി കോണ്‍ഗ്രസ് ഏറെക്കുറെ ഭരണം ഉറപ്പിച്ചു. 39 സീറ്റുകളിലാണ് നിലവില്‍ ബിആര്‍എസിന്‍റെ മുന്നേറ്റം.
തത്സമയ വിവരങ്ങൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്