9 വയസ്സുകാരി സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ; ദാരുണ സംഭവം ബംഗളൂരുവിലെ അപ്പാർട്ട്മെന്‍റിൽ

By Web TeamFirst Published Dec 29, 2023, 3:20 PM IST
Highlights

മരണ കാരണം മുങ്ങിമരണമാണോ അതോ വൈദ്യുതാഘാതമാണോ എന്നത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ

ബെംഗളൂരു: അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിലെ നീന്തല്‍ കുളത്തില്‍ 9 വയസ്സുകാരി മരിച്ച നിലയില്‍. ബെംഗളൂരുവിലെ വർത്തൂർ - ഗുഞ്ചൂർ റോഡിലെ അപ്പാര്‍ട്ട്മെന്‍റിലെ സ്വിമ്മിങ് പൂളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസ എന്ന 9 വയസ്സുകാരിയാണ് മരിച്ചത്. കുട്ടി കുടുംബത്തോടൊപ്പം ഈ അപ്പാര്‍മെന്‍റിലാണ് താമസിക്കുന്നത്. 

വ്യാഴാഴ്ച വൈകിട്ടാണ് പ്രസ്റ്റീജ് ലേക്ക് സൈഡ് ഹാബിറ്റാറ്റ് അപാര്‍ട്ട്മെന്‍റില്‍ ദാരുണ സംഭവം നടന്നത്. കുട്ടി അബദ്ധത്തില്‍ സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നീന്തല്‍ കുളത്തിന് സമീപത്തെ വൈദ്യുത വിളക്കിന്‍റെ വയറില്‍ തട്ടിയാണ് കുട്ടി വീണതെന്നും പറയുന്നു. എന്നാൽ, മരണ കാരണം മുങ്ങിമരണമാണോ അതോ വൈദ്യുതാഘാതമാണോ എന്നത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ. റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Latest Videos

കുട്ടി സ്വിമ്മിങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടതോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് വൈദ്യുതാഘാതമേറ്റതായി സംശയമുണ്ട്. എന്നാല്‍ ശരീരത്തിൽ പുറമേ മുറിവുകളൊന്നുമില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്താണ് മരണ കാരണമെന്ന് വ്യക്തമാകൂ എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി-വൈറ്റ്ഫീൽഡ്) ശിവകുമാർ ഗുണാരെ പറഞ്ഞു.

"എന്റെ മകൾക്ക് നീതി ലഭിക്കണം. അവളുടെ മരണത്തിന്‍റെ കാരണം അറിയണം. പൊലീസ് ഇക്കാര്യം അന്വേഷിക്കണം"- പെൺകുട്ടിയുടെ പിതാവ് പറഞ്ഞു, ഇത് മറ്റൊരു കുട്ടിക്കും സംഭവിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാരും പ്രതിഷേധിച്ചു. അതിനിടെ കുട്ടി സ്വിമ്മിങ് പൂളിലേക്ക് പോകുന്ന അവസാന സിസിടിവി ദൃശ്യം ടൈംസ്നൌ പുറത്തുവിട്ടു. നീല ബാഗുമെടുത്ത് സന്തോഷത്തോടെ ലിഫ്റ്റില്‍ കയറുന്ന കുട്ടിയുടെ ദൃശ്യമാണ് പുറത്തുവന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!