കോൺഗ്രസിലെ ഒറ്റ നേതാവ് പോലും വിഷയത്തില്‍ ശബ്ദിക്കുന്നില്ലെന്നും 300 കോടിയെങ്കിലും പിടിച്ചെടുത്തിട്ടുണ്ടെന്നും മീനാക്ഷി ലേഖി ആരോപിച്ചു
ദില്ലി:ഒഡീഷയിലെ കോൺഗ്രസ് എംപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന മൂന്നാം ദിവസവും തുടരുന്നു. ഇതുവരെ മുന്നൂറ് കോടിയോളം രൂപ രണ്ട് സംസ്ഥാനങ്ങളില് ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഡിസ്റ്റലറി ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളിൽനിന്നും കണ്ടെത്തിയെന്നാണ് വിവരം. 156 ബാഗുകളിലായി കണ്ടെത്തിയ നോട്ടുകൾ എണ്ണുന്നത് ഇന്നും തുടരുകയാണ്. ഒഡീഷയിലെ രണ്ട് എസ്ബിഐ ബ്രാഞ്ചുകളിലായി 3 ഡസൻ നോട്ടെണ്ണൽ യന്ത്രങ്ങളുപയോഗിച്ചാണ് പണം എണ്ണുന്നത്. ഇതിൽ പല മെഷീനുകളും ഇതിനോടകം കേടായെന്നും റിപ്പോർട്ടുകളുണ്ട്. ധീരജ് സാഹു എംപി ഇപ്പോഴും ഒളിവിലാണ്. അഴിമതി ഓരോ കോൺഗ്രസുകാരന്റെയും ഞെരമ്പിലുണ്ടെന്ന് ബിജെപി ഇന്ന് വിമർശനം കടുപ്പിച്ചു.
ഇതിനിടെ, ഒഡീഷയിൽ ആദായ നികുതി വകുപ്പ് പണം പിടിച്ച സംഭവത്തില്‍ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി രംഗത്തെത്തി.കോൺഗ്രസിലെ ഒറ്റ നേതാവ് പോലും വിഷയത്തില്‍ ശബ്ദിക്കുന്നില്ലെന്നും 300 കോടിയെങ്കിലും പിടിച്ചെടുത്തിട്ടുണ്ടെന്നും മീനാക്ഷി ലേഖി ആരോപിച്ചു. പ്രതിസ്ഥാനത്തുള്ള കോൺഗ്രസ് എംപി ധീരജ് സാഹു അഴിമതിക്കാരനാണെന്നും അവര്‍ ആരോപിച്ചു.പിടിച്ചെടുത്ത പണം എണ്ണി നോട്ടെണ്ണൽ യന്ത്രം തകരാറിൽ ആയെന്നും പരിഹസിച്ചു.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഈ എംപിയെ കുറിച്ച് കോൺഗ്രസ് പ്രതികരിക്കണമെന്നും മീനാക്ഷി ലേഖി പറഞ്ഞു. ഹമാസ് വിഷയത്തില്‍ കെ സുധാകരന്‍ എം.പിയുടെ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ലെന്നും മീനാക്ഷി ലേഖി ആവര്‍ത്തിച്ചു. താന്‍ ഉത്തരം നല്‍കിയെന്ന നിലയില്‍ വന്ന മറുപടി കുറിപ്പ് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രിയേയും വിദേശ കാര്യ സെക്രട്ടറിയേയും എക്സ് പ്ലാറ്റ്ഫോമിലൂടെ വിവരം അറിയിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി വേണമെന്നും മന്ത്രിയുടെ ഒപ്പ് എങ്ങനെ വന്നു എന്ന് അറിയണമെന്നും താൻ നൽകിയ മറുപടിയെന്ന രീതിയിൽ ഉള്ളത് ലോക്സഭ വെബ് സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ?, കെ സുധാകരന്‍ എംപിയുടെ ചോദ്യത്തില്‍ മറുപടിയുമായി കേന്ദ്രം