പുതുതായി പടരുന്ന ജെ എൻ 1 കൊവിഡ് വൈറസിനെ എത്രത്തോളം പേടിക്കണം?

By Web TeamFirst Published Dec 18, 2023, 7:19 PM IST
Highlights

ഇത് എത്രത്തോളം തീവ്രമായി നമ്മെ ബാധിക്കും, എന്തെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍?, എത്ര വേഗതയിലാണ് ഈ വൈറസ് പടരുക? തുടങ്ങി പല ചോദ്യങ്ങളും ഉയരുന്നുണ്ട്.

കേരളത്തില്‍ അടക്കം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്കയും വ്യാപകമാവുകയാണ്. എന്നാല്‍ അത്രമാത്രം ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നാണ് ആരോഗ്യമന്ത്രിയും വകുപ്പും വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ എന്ന കൊവിഡ് വൈറസ് വകഭേദത്തെ കുറിച്ച് ഏവര്‍ക്കും അറിയുമായിരിക്കും. 

ഇതില്‍ നിന്ന് ജനിതകമാറ്റങ്ങള്‍ സംഭവിച്ച് ഒടുവിലെത്തി നില്‍ക്കുന്നൊരു വകഭേദം ആണ് ഇപ്പോള്‍ കൊവിഡ് കേസുകള്‍ ഉയര്‍ത്താൻ ഇടയായ ജെ എൻ 1 എന്ന വൈറസ്. ഇത് എത്രത്തോളം തീവ്രമായി നമ്മെ ബാധിക്കും, എന്തെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍?, എത്ര വേഗതയിലാണ് ഈ വൈറസ് പടരുക? തുടങ്ങി പല ചോദ്യങ്ങളും ഉയരുന്നുണ്ട്.

Latest Videos

ഏറ്റവും പുതിയ വകഭേദങ്ങളില്‍ പെട്ടതായതിനാല്‍ തന്നെ പരിമിതമായ അറിവുകളാണ് ജെ എൻ 1നെ കുറിച്ച് ലഭ്യമായിട്ടുള്ളത്. ഇത് നമ്മെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന തരത്തില്‍ ബാധിക്കുന്നൊരു വൈറസല്ല എന്നതാണ് ആദ്യമേ ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവര്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. കാരണം ഇത്തരക്കാരില്‍ വൈറസിന്‍റെ പ്രവര്‍ത്തനം വ്യത്യാസപ്പെടാം. 

നമ്മുടെ പ്രതിരോധശേഷിയെ മറികടന്നുകൊണ്ട് ശരീരത്തില്‍ പ്രവേശിക്കാൻ ഈ വൈറസിന് കഴിയും. അതുകൊണ്ട് തന്നെ മുമ്പ് കൊവിഡ് ബാധിച്ചവരിലോ, വാക്സിൻ എടുത്തവരിലോ എല്ലാം ഇത് പ്രവേശിക്കാം. രോഗം ബാധിച്ചതിലൂടെയോ വാക്സിനെടുത്തതിലൂടെയോ കൊവിഡ് വൈറസിനെതിരെ പ്രതിരോധം നേടിയിട്ടുണ്ട് എന്നതുകൊണ്ട് ഇതില്‍  കാര്യമില്ലെന്ന് അര്‍ത്ഥം. 

ഇതിന്‍റെ ലക്ഷണങ്ങളിലേക്ക് വന്നുകഴിഞ്ഞാല്‍ നേരത്തെയുള്ള കൊവി‍ഡ് ലക്ഷണങ്ങളുടേതിന് സമാനമാണ് അധികലക്ഷണങ്ങളും. പക്ഷേ ഒരു ലക്ഷണം ജെ എൻ 1ല്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ഗവേഷകര്‍ അറിയിക്കുന്നു. അത് വയറിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ദഹനമില്ലായ്മ, വയറുവേദന, വയറിളക്കം എല്ലാം ഇത്തരത്തില്‍ കാണാമത്രേ. 

എന്തായാലും പ്രാഥമികമായി ഇത് പേടിക്കേണ്ട വകഭേദം അല്ല എന്നാണ് വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നത്. അതേസമയം പഠനം സജീവമായി മുന്നോട്ട് പോയാലേ കൂടുതല്‍ വ്യക്തത കൈവരൂ എന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

നിലവില്‍ അമേരിക്കയില്‍ ആകെയുള്ള കൊവിഡ് കേസുകളില്‍ 15- 29 ശതമാനവും ജെ എൻ 1 മൂലമുള്ളതാണത്രേ. എന്നാല്‍ അവിടെ അതിന് അനുസരിച്ചൊരു എമര്‍ജൻസി സാഹചര്യം ഉണ്ടായിട്ടുമില്ല. ഇതും ആശ്വാസം പകരുന്നൊരു വസ്തുതയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Also Read:- ഹാര്‍ട്ട് അറ്റാക്കിനെ പനിയും ജലദോഷവുമായി തെറ്റിദ്ധരിച്ചു; ബോധവത്കരണവുമായി അനുഭവസ്ഥ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!