പഞ്ഞിമിഠായിയില്‍ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവോ? എന്താണ് സത്യം?

By Web TeamFirst Published Feb 12, 2024, 8:48 AM IST
Highlights

തുണികള്‍, പേപ്പര്‍, ലെദര്‍ എന്നിങ്ങനെയുള്ളവയ്ക്കെല്ലാം നിറം നല്‍കുന്നതിന് ഉപയോഗിക്കുന്നതാണ് 'റോഡമിൻ ബി'. എന്നാലിത് ഭക്ഷണസാധനങ്ങള്‍ക്കും നിറം നല്‍കാന് ഉപയോഗിക്കുകയാണ്

നമ്മുടെ നാട്ടില്‍ വളരെ സാധാരണയായി കാണപ്പെടുന്നൊരു വഴിയോര കട്ടവടമാണ് പഞ്ഞിമിഠായി. കുട്ടികള്‍ തന്നെ പ്രധാനമായും ഇതിന്‍റെ ഉപഭോക്താക്കള്‍. പഞ്ഞിമിഠായി അത്ര വിലയുള്ളൊരു ഉത്പന്നമല്ല എന്നതിനാലും ഏവരും സര്‍വസാധാരണയായി വാങ്ങി ഉപയോഗിക്കുന്നതിനാലും കുട്ടികള്‍ ഇതിനായി വാശി പിടിച്ച് കരയുമ്പോള്‍ മിക്കവരും മടി കൂടാതെ ഇത് വാങ്ങി മക്കള്‍ക്ക് കൊടുക്കാറുണ്ട്. 

എന്നാലീ കഴിഞ്ഞ ദിവസം പഞ്ഞിമിഠായിയെ കുറിച്ച് പുറത്തുവന്നൊരു വാര്‍ത്ത ഏവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. പഞ്ഞിമിഠായിയില്‍ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ഞിമിഠായി വില്‍പന നിരോധിച്ചു എന്നതാണ് വാര്‍ത്ത. പുതുച്ചേരി (പോണ്ടിച്ചേരി)യിലാണ് സംഭവം നടന്നിരിക്കുന്നത്. 

Latest Videos

പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജൻ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 'റോ‍ഡമിൻ-ബി' എന്ന വിഷാംശമാണത്രേ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പഞ്ഞിമിഠായിയില്‍ കണ്ടെത്തിയിരിക്കുന്നത്.

തുണികള്‍, പേപ്പര്‍, ലെദര്‍ എന്നിങ്ങനെയുള്ളവയ്ക്കെല്ലാം നിറം നല്‍കുന്നതിന് ഉപയോഗിക്കുന്നതാണ് 'റോഡമിൻ ബി'. എന്നാലിത് ഭക്ഷണസാധനങ്ങള്‍ക്കും നിറം നല്‍കാന് ഉപയോഗിക്കുകയാണ്. ഇത് പതിവായി ശരീരത്തിലെത്തിയാല്‍ ക്രമേണ നമ്മെ അത് പ്രതികൂലമായി ബാധിക്കും. കരളിന്‍റെ ആരോഗ്യം തകരാറിലാക്കാനും, ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കാനുമെല്ലാം 'റോഡമിൻ ബി' കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 

ഇതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ക്യാൻസറിന് കാരണമാകും എന്ന് കേട്ടതോടെ പഞ്ഞിമിഠായി തന്നെ ഇനി വാങ്ങേണ്ട എന്ന തീരുമാനത്തിലാണ് പലരും. ഇങ്ങനെ അല്ല, പുതുച്ചേരിയില്‍ തന്നെ സുരക്ഷിതമായ രീതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഞ്ഞിമിഠായി വില്‍ക്കാമെന്നും ഇതിന് ഫുഡ് സേഫ്റ്റിയുടെ സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചാല്‍ മതിയെന്നും തിമിഴിസൈ സൗന്ദരരാജൻ അറിയിച്ചിട്ടുണ്ട്. അതായത് സുരക്ഷിതമായ മാര്‍ഗത്തിലും പഞ്ഞിമിഠായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ മായം എന്ന രീതിയിലാണ് മറ്റ് കെമിക്കലുകള്‍ ചേര്‍ക്കുന്നത്. ഇതിനെതിരെയാണ് പുതുച്ചേരിയില്‍ നടപടിയുണ്ടായിരിക്കുന്നത്. പഞ്ഞിമിഠായി വില്‍ക്കുന്ന കടകളിലെല്ലാം പരിശോധന നടത്തി, അപകടകരമായ രീതിയില്‍ മിഠായി ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ഉത്തരവിട്ടിട്ടുണ്ട്. 

ഇത് ഏവര്‍ക്കുമൊരു മാതൃകയാണ്. സുരക്ഷിതമല്ലാത്ത രീതിയില്‍ പഞ്ഞിമിഠായി ഉത്പാദിപ്പിച്ച് വില്‍പന നടക്കുന്നുണ്ടെങ്കില്‍ അത് തടയപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ പഞ്ഞിമിഠായി വില്‍പന തടയേണ്ടതോ, അത് വാങ്ങി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിയേണ്ടതോ ഇല്ല. മാത്രമല്ല, ഇതില്‍ നിന്ന് കണ്ടെത്തിയിരിക്കുന്ന കെമിക്കല്‍ ഒരിക്കല്‍ കഴിച്ചാല്‍ തന്നെ ക്യാൻസര്‍ വരാം എന്ന രീതിയിലാണ് പലരും മനസിലാക്കുന്നത്. അങ്ങനെയല്ല, ക്യാൻസര്‍ രോഗത്തിലേക്ക് നമ്മെ നയിക്കുന്ന പല ഘടകങ്ങളിലൊന്നാണ് ഇതുമെന്നാണ് മനസിലാക്കേണ്ടത്.

Also Read:- ചികിത്സയ്ക്കിടെ വയറ്റിനുള്ളില്‍ ജീവനുള്ള പുഴുക്കള്‍ നുരയ്ക്കുന്നത്; അപൂര്‍വമായ കാഴ്ചയുടെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!