രാജ്യത്തെ വളർന്നു വരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഒന്നാമത്. ദി വീക്ക് - ഹൻസ റിസർച്ച് സർവേയിൽ നേട്ടങ്ങൾ കരസ്ഥമാക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി
2023-ലെ ഏറ്റവും മികച്ച ആശുപത്രികൾ കണ്ടെത്തുന്നതിന് നടത്തിയ ദി വീക്ക് - ഹൻസ റിസർച്ച് സർവേയിൽ ഇടംപിടിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റി. രാജ്യത്തെ വളർന്നു വരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ പട്ടികയിൽ ആസ്റ്റർ മെഡ്സിറ്റി ഒന്നാമതെത്തി. രാജ്യത്തെ ഏറ്റവും മികച്ച 24 ആശുപത്രികളുടെ പട്ടികയിലും മുൻ നിരയിൽ ആസ്റ്റർ മെഡ്സിറ്റിയുണ്ട്.
ഡൽഹി ഉൾപ്പെടെ രാജ്യത്തെ 17 നഗരങ്ങളിലെ പ്രധാനപ്പെട്ട ആശുപത്രികളെയും ആരോഗ്യസ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു സർവേ. 790 ജനറൽ ഫിസിഷ്യന്മാരും വിദഗ്ധരായ 1,165 ആരോഗ്യ പ്രവർത്തകരുമായിരുന്നു സർവേയിൽ പങ്കെടുത്തത്. അതത് നഗരങ്ങളിലെ ഏറ്റവും മികച്ച പത്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ നാമനിർദേശം ചെയ്ത് വിവിധ വിഭാഗങ്ങളിൽ വോട്ട് ചെയ്യാനായിരുന്നു ഇവർക്ക് നൽകിയിരുന്ന നിർദ്ദേശം. ഇതിൽ ആറ് വിഭാഗങ്ങളിലാണ് ആസ്റ്റർ മെഡ്സിറ്റി നേട്ടം കരസ്ഥമാക്കിയത്.
വളർന്നു വരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ പട്ടികയിൽ ഒന്നാമതെത്തിയതിന് പിന്നാലെ സ്വകാര്യ മേഖലയിലെ മികച്ച മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളുടെ പട്ടികയിൽ രാജ്യത്ത് 14-ആം സ്ഥാനത്താണ് ആസ്റ്റർ മെഡ്സിറ്റി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ആശുപത്രികളിൽ അഞ്ചാം സ്ഥാനത്തും സർവേ പ്രകാരം ദക്ഷിണേന്ത്യയിലെ ഏഴാമത്തെ മികച്ച മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ സ്വകാര്യ മേഖലയിൽ ആറാം സ്ഥാനത്താണ് ആസ്റ്റർ മെഡ്സിറ്റി. മികച്ച കാർഡിയോളജി സേവനങ്ങൾ നൽകുന്ന ആശുപത്രികളുടെ പട്ടികയിൽ ദേശീയ തലത്തിൽ 16-ആം സ്ഥാനവും ആസ്റ്റർ മെഡ്സിറ്റി കരസ്ഥമാക്കി. ഈ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ ഏട്ടാം സ്ഥാനത്താണ് മെഡ്സിറ്റി.
ആസ്റ്റർ മെഡ്സിറ്റിയെ രാജ്യത്തെ വളർന്നു വരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഏറ്റവും മികച്ചതായി അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. രോഗികൾക്ക് തുടർന്നും ഏറ്റവും മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധരാക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.