ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി; അനശ്വരകവി വയലാറിന്‍റെ ഓർമകൾക്ക് 49 വയസ്

By Web TeamFirst Published Oct 27, 2024, 11:11 AM IST
Highlights

 മണ്ണും മനുഷ്യനും പൂവും പുഴയും പൂമ്പാറ്റയും പ്രണയവും വിരഹവും നോവും വിപ്ലവവും ഭക്തിയും എഴുത്തിന്റെ ചൂടറിഞ്ഞു.
 

തിരുവനന്തപുരം: വയലാർ രാമവർമയുടെ ഓർമ്മകള്‍ക്ക് 49 വയസ് പൂർത്തിയാകുന്നു. ആ ശൂന്യത അരനൂറ്റാണ്ടിനോട് അടുക്കുമ്പോഴും തലമുറകള്‍ക്ക് വയലാർ ഇന്നും ജ്വലിക്കുന്ന ഭാവനയുടെ വിപ്ലവാക്ഷരമാണ്. കാലത്തിന് മുന്‍പേ സ‌‌‌‌‌ഞ്ചരിച്ച കവിഭാവനയ്ക്ക് ഇതില്‍ പരം ഒരു ഉദാഹരണം മറ്റെന്ത് വേണം. മനുഷ്യനുള്ള കാലത്തോളം പാടി നടക്കാന്‍ ഒരായിരം പാട്ട് കുറിച്ചായിരുന്നു വയലാറിന്റെ മടക്കം. മണ്ണും മനുഷ്യനും പൂവും പുഴയും പൂമ്പാറ്റയും പ്രണയവും വിരഹവും നോവും വിപ്ലവവും ഭക്തിയും എഴുത്തിന്റെ ചൂടറിഞ്ഞു.

1948 ൽ ആദ്യ കവിതാസമാഹാരമായ പാദമുദ്രകൾ പുറത്തിറങ്ങുമ്പോൾ വയലാറിന് വയസ്സ് 21.1956 ൽ രാഘവൻ മാഷിന്റെ സംഗീതസംവിധാനത്തിൽ കൂടപ്പിറപ്പ് എന്ന ചിത്രത്തിന് വേണ്ടി വരികളെഴുതികൊണ്ട് മലയാളസിനിമയിലേക്ക്. പിന്നീട് കണ്ടത്

Latest Videos

മലയാള പാട്ടെഴുത്ത് മേഖലയില്‍ അതുവരെ മറ്റാർക്കും കയ്യടക്കാന്‍ കഴിയാത്ത സ‍ർവാധിപത്യം. വയലാറോളം വരുമോ എന്നത് ഒരു പതിവ് പറച്ചിലായ കാലം.ദേവരാജൻ വയലാർ കൂട്ടുകെട്ട് എണ്ണം കൊണ്ടും ഗുണം കൊണ്ടും മലയാള സിനിമാ സംഗിതത്തിന്റെ തലവരമാറ്റി. ഈ കൂട്ടുകെട്ടില്‍ 137 ചിത്രങ്ങളിലൂടെ 700 ലേറെ ഗാനങ്ങള്‍. 

വയലാറിന്റെ കാവ്യഭാവനയുടെ കൈപിടിച്ച് പതിറ്റാണ്ടുകള്‍ കടന്നുപോയി, ഇനിയും കാലം ഒരുപാട് കടന്നുപോകും. അപ്പോഴും വയലാറിന്റെ വരികള്‍ തേയ്മാനമില്ലാതെ മലയാളി പാടിക്കൊണ്ടേയിരിക്കും. ഏത് കണ്ണീരിലും പുഞ്ചിരിയും പ്രണയത്തിലും നമുക്ക് തൂങ്ങാന്‍ വയലാറിന്റെ കൈവിരല്‍ അക്ഷരങ്ങളായി ഒപ്പമുണ്ടല്ലോ. എന്തിന് മരിച്ചാല്‍ പോലും പറയാനുള്ളത് കാതോരത്തുണ്ടല്ലോ.

click me!