കങ്കണ റണൌട്ടിന്റെ 'എമർജൻസി' എന്ന ചിത്രത്തിന് സെൻസർ ബോർഡ് 'യുഎ' സർട്ടിഫിക്കറ്റ് നൽകി.
ദില്ലി: എമര്‍ജന്‍സി എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ കങ്കണ റണൌട്ട് വിവാദത്തിലാണ്. ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ (സിബിഎഫ്‌സി) സര്‍ട്ടിഫിക്കറ്റ് കിട്ടാനും ഏറെ കാലതാമസം നേരിട്ടും അതിനാല്‍ തന്നെ ചിത്രത്തിന്‍റെ റിലീസും മാറ്റിയിരുന്നു.
എന്നാല്‍ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, ചിത്രത്തില്‍ മൂന്ന് കട്ടുകളും, ചിത്രത്തിലെവിവാദപരമായ ചരിത്രപരമായ രംഗങ്ങള്‍ക്ക് വസ്തുതാപരമായ ഉറവിടങ്ങൾ നൽകുകയും ചെയ്തിനാല്‍ 'യുഎ' സർട്ടിഫിക്കേറ്റ് നല്‍കാന്‍ സിബിഎഫ്‌സി പരിശോധനാ സമിതി പച്ചക്കൊടി കാട്ടിയെന്നാണ്.
ചില വയലന്‍സ് രംഗങ്ങളാണ് കങ്കണ റണൌട്ട് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നീക്കം ചെയ്യേണ്ടി വന്ന സീന്‍ എന്നാണ് വിവരം. ഒപ്പം യുഎസ് പ്രസിഡന്‍റ് നിക്സന്‍റെതായി ചിത്രത്തില്‍ കാണിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് വസ്തുത വിശദീകരണവും നിര്‍മ്മാതാക്കള്‍ നടത്തേണ്ടി വന്നുവെന്നാണ് വിവരം.
കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 6 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ നിര്‍മ്മാതാക്കളായ സീ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് ഇടപെടാന്‍ കോടതി തയ്യാറായില്ല. ഇതോടെ ചിത്രത്തിന്‍റെ റിലീസ് ഇപ്പോൾ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് സിനിമയെക്കുറിച്ചുള്ള എതിർപ്പുകൾ പരിഗണിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്ച, ബോംബെ ഹൈക്കോടതി അടിയന്തര ഇളവ് നൽകാൻ വിസമ്മതിക്കുകയായിരുന്നു.
1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം, വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. കങ്കണ റണൗട്ട് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നു ചിത്രത്തില്‍ അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളിൽ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ കീഴിലുള്ള ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്‍റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്.
'രാധ-കൃഷ്ണ ബന്ധത്തെ മോശമായി കാണിച്ചു' : വിമര്‍ശനം കടുത്തു, ഏയറിലായ പോസ്റ്റ് വലിച്ച് തമന്ന