മസ്താനിൽ നിന്നു വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. ഇമ്രാന്റെ ബന്ധുവായ സുൽത്താൻ അഹമ്മദും സുഹൃത്തുക്കളുമാണ് കൃത്യത്തിന് സഹായിച്ചത്.
ചെന്നൈ: തമിഴ്‌നാട് ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനും മുൻ എംപിയുമായ ഡോ. ഡി. മസ്താന്റെ (66) മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ബന്ധുവായ കാർ ഡ്രൈവർ ഇമ്രാൻ, സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവർ അറസ്റ്റിലായി. മസ്താന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ഷാനവാസാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതികൾ കുറ്റംസമ്മതിച്ചതായി പൊലീസ് അറിയിച്ചു. കടമായി നൽകിയ പണം തിരികെ ചോദിച്ചതാണ് കൊലക്ക് കാരണമെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
ഈ മാസം 22നു ചെന്നൈയിൽ നിന്നു ചെങ്കൽപ്പെട്ടിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായാണ് മസ്താൻ മരിച്ചതെന്നാണ് ഡ്രൈവർ ഇമ്രാൻ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ മകൻ പൊലീസിനെ സമീപിച്ചു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാന്റെ മൊഴി തെറ്റാണെന്ന് പൊലീസിന് വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് വ്യക്തമായി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇമ്രാൻ കുറ്റം സമ്മതിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും നാല് പേർക്ക് പങ്കുണ്ടെന്നും ഇയാൾ വ്യക്തമാക്കി. മസ്താനിൽ നിന്നു വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. ഇമ്രാന്റെ ബന്ധുവായ സുൽത്താൻ അഹമ്മദും സുഹൃത്തുക്കളുമാണ് കൃത്യത്തിന് സഹായിച്ചത്.
തിരുവനന്തപുരത്ത് ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറുടെ മരണം; കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്
പണം തിരികെ നൽകാമെന്നു വിശ്വസിപ്പിച്ചാണ് ഇമ്രാനും സംഘവും മസ്താനെ കൂടെ കൂട്ടിയത്. പണം ലഭിക്കുമെന്ന് വിശ്വസിച്ച് കാറിൽ കയറിയ മസ്താനെ യാത്രക്കിടെ നാസറും സുൽത്താൻ അഹമ്മദുമാണു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മറ്റൊരു കാറിൽ പിന്തുടർന്ന ലോകേഷും തൗഫീഖും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചു. എഐഎഡിഎംകെയിലെ ശക്തനായ ന്യൂനപക്ഷ നേതാവായിരുന്നു ഡോക്ടറായ മസ്താൻ. 1995ൽ രാജ്യസഭാ എംപിയായി. പിന്നീട് ഡിഎംകെയിൽ ചേർന്നു.