പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 366ന് അവസാനിച്ചു! ഏകദിന ശൈലിയില്‍ ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിംഗ്

By Web TeamFirst Published Oct 16, 2024, 3:04 PM IST
Highlights

118 റണ്‍സ് നേടിയ കമ്രാന്‍ ഗുലാമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 366ന് അവസാനിച്ചു. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ച്, മൂന്ന് പേരെ പുറത്താക്കിയ ബ്രൈഡണ്‍ കാര്‍സെ എന്നിവരാണ് പാകിസ്ഥാനെ എളുപ്പത്തില്‍ മടക്കിയത്. 118 റണ്‍സ് നേടിയ കമ്രാന്‍ ഗുലാമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഏകദിന ശൈലിയിലാണ് ബാറ്റ് വീശുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 

സാക് ക്രൗളിയുടെ (27) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടായത്. ബെന്‍ ഡക്കറ്റ് (52), ഒല്ലി പോപ് (1) എന്നിവരാണ് ക്രീസില്‍. അഞ്ചിന് 259 എന്ന നിലയിലാണ് പാകിസ്ഥാന്‍ രണ്ടാം ദിവസം ബാറ്റിംഗിനെത്തിയത്. 105 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഇന്ന് മുഹമ്മദ് റിസ്വാനാണ് (41) ആദ്യം മടങ്ങുന്നത്. കാര്‍സെയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ അഗ സല്‍മാനും (31) പവലിയനില്‍ തിരിച്ചെത്തി. വാലറ്റത്ത് അമേര്‍ ജമാല്‍ഡ (37), നോമാന്‍ അലി (32) എന്നിവര്‍ പുറത്തെടുത്ത പ്രകടനമാണ് സ്‌കോര്‍ 300 കടത്തിയത്. സാജിദ് ഖാനാണ് (2) പുറത്തായ മറ്റൊരു താരം. സഹിദ് മുഹമ്മദ് (2) പുറത്താവാതെ നിന്നു.

Latest Videos

കോലി പിന്നില്‍! ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും അജയ് ജഡേജ ഇന്ത്യയിലെ സമ്പന്ന ക്രിക്കറ്ററായി

നേരത്തെ, മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 19 റണ്‍സിന് അവര്‍ക്ക് അബ്ദുള്ള ഷെഫീഖ് (7), ഷാന്‍ മസൂദ് (3) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ലീച്ചാണ് ഇരുവരേയും മടക്കിയത്. തുടര്‍ന്നാണ് ബാബറിന്റെ പകരക്കാരനായി നാലാമത് ഗുലാം ക്രീസിലെത്തുന്നത്. സെയിം അയൂബിനൊപ്പം (77) ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു ഗുലാം. ഇരുവരും 149 റണ്‍സ് കൂട്ടിചേര്‍ത്തു. അയൂബിനെ പുറത്താക്കി മാത്യൂ പോട്ട്സാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. പിന്നീടെത്തിയ സൗദ് ഷക്കീലിനും (4) തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ നാലിന് 178 എന്ന നിലയിലായി പാകിസ്ഥാന്‍. പിന്നീട് റിസ്വാനൊപ്പം 65 റണ്‍സ് ചേര്‍ത്താണ് ഗുലാം മടങ്ങുന്നത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഒരു സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

ആദ്യ ടെസ്റ്റില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ബാബര്‍ അസമിനെ അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുന്‍ ക്യാപ്റ്റനായ അസം മാത്രമല്ല, പാക്കിസ്ഥാന്റെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരായ ഷഹീന്‍ അഫ്രീദിയെയും നസീം ഷായെയും 16 അംഗ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

click me!