സെഞ്ചുറിക്ക് പിന്നാലെ മികച്ച പ്രകടനവുമായി സഞ്ജു സാംസണ്‍! ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി വിജയപ്രതീക്ഷയില്‍

By Web TeamFirst Published Sep 21, 2024, 6:30 PM IST
Highlights

ഒന്നാം ഇന്നിംഗ്‌സില്‍ 67 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇന്ത്യ ഡിക്ക് മോശം തുടക്കമാണ് ലഭിച്ചത്.

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡിക്ക് വിജയ പ്രതീക്ഷ. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തിട്ടുണ്ട്. റിക്കി ഭുയി (90), ആകാശ് സെന്‍ഗുപ്ത (28) എന്നിവരാണ് ക്രീസില്‍. ശ്രേയസ് അയ്യര്‍ (50), സഞ്ജു സാംസണ്‍ (45) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അനന്തപൂരില്‍ നടക്കുന്ന മത്സരത്തില്‍ നിലവില്‍ 311 റണ്‍സ് ലീഡെടുത്തിട്ടുണ്ട്. ഇന്ത്യ ബിക്ക് വേണ്ടി മുകേഷ് കുമാര്‍ മൂന്നും നവ്ദീപ് സൈനി രണ്ടും വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സില്‍ 67 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇന്ത്യ ഡിക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ (3), കെ എസ് ഭരത് (2), നിഷാന്ത് സിന്ധു (5) എന്നിവര്‍ മടങ്ങി. പിന്നീട് ഭുയി - ശ്രേയസ് സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ശ്രേയസിനെ പുറത്താക്കി മുകേഷ് കുമാര്‍ ഇന്ത്യ ബിക്ക് ബ്രേക്ക് ത്രൂ നല്‍കി. 40 പന്തുകള്‍ നേരിട്ട ശ്രേയസ് ഒരു സിക്‌സും ഏഴ് ഫോറും നേടി. പിന്നീട് ക്രീസിലെത്തിയ സഞ്ജു ഏകദിന ശൈലിയിലാണ് കളിച്ചത്. 53 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. മുകേഷിന് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഭുയിയുടെ ഇന്നിംഗ്‌സില്‍ ഇതുവരെ മൂന്ന് സിക്‌സും 10 ഫോറുമുണ്ട്. 

Latest Videos

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് വേണ്ടി ആരൊക്കെ തിളങ്ങും? രണ്ട് താരങ്ങളെ പറഞ്ഞ് സ്റ്റീവ് വോ

നേരത്തെ ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്‌സ് 282ന് അവസാനിച്ചിരുന്നു. സെഞ്ചുറി നേടിയ അഭിമന്യൂ ഈശ്വരന്‍ (116), അര്‍ധ സെഞ്ചുറി നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍ (87) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യ ബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. എന്‍ ജഗദീഷന്‍ (13), സുയഷ് പ്രഭുദേശായ് (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മുഷീര്‍ ഖാന്‍ (5), സൂര്യകുമാര്‍ യാദവ് (5), നിതീഷ് കുമാര്‍ റെഡ്ഡി (0), രാഹുല്‍ ചാഹര്‍ (9), നവ്ദീപ് സൈനി (7), മോഹിത് അവാസ്തി (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സൗരഭ് കുമാര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ സഞ്ജുവിന്റെ 106 റണ്‍സാണ് ഇന്ത്യ ഡിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജുവിന് പുറമെ ദേവ്ദത്ത് പടിക്കല്‍ (50), കെ എസ് ഭരത് (52), റിക്കി ഭുയി (56) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സൈനി അഞ്ച് വിക്കറ്റ് വീഴ്ത്തി.

click me!