ടി20 ലോകകപ്പ് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുമോ? ഇനിയുള്ള വഴി കുറച്ച് കടുപ്പം

By Web TeamFirst Published Jun 11, 2024, 6:04 PM IST
Highlights

രണ്ട് കളിയും ജയിച്ച ഓസ്‌ട്രേലിയക്ക് നാല് പോയിന്റ്. ഒരു ജയവും ഒരു തോല്‍വിയുമുള്ള നമീബിയ രണ്ട് പോയിന്റുമായി മൂന്നാമത്.

ഗയാന: ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍. ഇനിയുള്ള രണ്ട് മത്സരം ജയിച്ചാലും ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളും ഇംഗ്ലണ്ടിന് നിര്‍ണായകമാണ്. മഴയില്‍ കുതിര്‍ന്ന ആദ്യമത്സരം. ഓസ്‌ട്രേലിയ റണ്‍മഴയില്‍ മുക്കിയ രണ്ടാം മത്സരം. സൂപ്പര്‍ എട്ടിന്റെ പടി കടക്കാന്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് ഇനി കളിമികവും ഭാഗ്യവും ഒത്തുചേരണം. മൂന്ന് കളിയില്‍ രണ്ട് ജയവുമായി സ്‌കോട്ട്‌ലന്‍ഡാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. മഴമൂലം മുടങ്ങിയ ആദ്യമത്സരത്തില്‍ കിട്ടിയ ഒരു പോയിന്റടക്കം ആകെ 5 പോയിന്റ്.

രണ്ട് കളിയും ജയിച്ച ഓസ്‌ട്രേലിയക്ക് നാല് പോയിന്റ്. ഒരു ജയവും ഒരു തോല്‍വിയുമുള്ള നമീബിയ രണ്ട് പോയിന്റുമായി മൂന്നാമത്. ഒരു പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ടിന് മുന്നോട്ട് പോകാന്‍ നമീബിയോടും ഒമാനോടും മികച്ച മാര്‍ജിനില്‍ ജയിക്കണം. ഒപ്പം ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെതിരെ വലിയ വിജയം നേടുകയും വേണം. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ അടുത്ത രണ്ട് മത്സരം കഴിയുമ്പോള്‍ ഇംഗ്ലണ്ടിന് അഞ്ച് പോയിന്റാകും.

Latest Videos

ഓസ്‌ട്രേലിയയോട് തോറ്റാലും സ്‌കോട്ട്‌ലന്‍ഡിന് 5 പോയിന്റ് കയ്യിലുണ്ട്. അപ്പോള്‍ നെറ്റ് റണ്‍ റേറ്റാകും വിധി നിശ്ചയിക്കുക. ഇനിയുള്ള മത്സരങ്ങളില്‍ വീണ്ടും മഴ വില്ലനായെത്തിയാല്‍ കഥ കഴിയും. ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്‌ലര്‍, ജോണി ബെയര്‍‌സ്റ്റോ അടക്കമുള്ള സമ്പന്നമായ ബാറ്റിങ് നിരയും ഒരു പിടി ഓള്‍റൗണ്ടര്‍മാരുമാണ് ആരാധകരുടെ പ്രതീക്ഷ. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് ഇനിയും ആയിട്ടില്ല. വെള്ളിയാഴ്ച്ച ഒമാനെതിരേയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

ഓസ്‌കറിന് സാധ്യതയുണ്ട്! മുഹമ്മദ് റിസ്വാന്റെ വേദനകൊണ്ടുള്ള പുളച്ചില്‍ വെറും അഭിനയമെന്ന് ക്രിക്കറ്റ് ആരാധകര്‍

അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 36 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. 39 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിന്‍സ്, ആഡം സാം എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

click me!