Asianet News MalayalamAsianet News Malayalam

ആയുർവേദ ചികിത്സക്കെത്തിയ വിദേശിയുടെ വാഗ്ദാനം! കേട്ടപാടെ പറന്ന കോട്ടയം, പാലക്കാട് സ്വദേശികൾ നേരിട്ടത് ദുരിതം

പാസ്പോർട്ട് കൈയ്യിലുണ്ടെങ്കിൽ മറ്റ് നിയമ തടസങ്ങളില്ലാതെ നാട്ടിലെത്തിക്കാൻ കഴിയും. പക്ഷെ ഇരുവരെയും ബന്ധപ്പെടാൻ യാതൊരു നിർവാഹവും ഇല്ലാത്ത അവസ്ഥയിൽ നാട്ടിൽ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുകയാണെങ്കിൽ കേളി പ്രവർത്തരുടെ നമ്പർ കൈമാറാൻ നിർദ്ദേശിച്ചു.

malayalis trapped in saudi arabia after saudi citizen promised them to give job
Author
First Published Feb 13, 2024, 5:36 PM IST | Last Updated Feb 13, 2024, 5:36 PM IST

റിയാദ്: ആയൂർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ സൗദി പൗരെൻറ മോഹന വാഗ്ദാനത്തിൽ പെട്ട് ജോലിക്കായി സൗദിയിലെത്തിയ മലയാളി യുവാക്കൾക്ക് കൊടിയ പീഡനവും പട്ടിണിയും. കഴിഞ്ഞ ആറു വർഷത്തിലേറെയായി സ്ഥിരമായി കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയിരുന്ന സൗദി പൗരന് ചികിത്സ നൽകിയിരുന്ന വൈക്കം സ്വദേശിയായ എൽദോ കൃഷ്ണൻ, പാലക്കാട് ചിറ്റൂർ സ്വദേശി പ്രേം കുമാർ എന്നിവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

വർഷം തോറും സ്ഥിരമായി എത്തിയിരുന്ന പൗരനുമായി ഇവർ സുഹൃത്ത് ബന്ധത്തിലാവുകയും സൗദിയിൽ ആയൂർവേദ ചികിത്സക്ക് നല്ല ഡിമാൻഡ് ആണെന്നും അവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ എല്ലാം ഒരുക്കി തരാമെന്നും, ദിവസേന ആയിരങ്ങൾ സമ്പാദിക്കാമെന്നുമുള്ള മോഹന വാഗ്ദാനങ്ങൾ നൽകി. ഭാവി സുരക്ഷിതമാക്കാൻ നല്ല അവസരമാണ് വന്നു ചേർന്നിരിക്കുന്നത് എന്ന വിശ്വാസത്തിൽ സൗദിയിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു. റിയാദിലെ എയർപോർട്ടിൽ സ്വീകരിക്കാൻ സൗദി പൗരൻ എത്തുകയും രണ്ടുപേരെയും തെൻറ സ്വദേശമായ റിയാദിൽനിന്ന് 300 കിലോമീറ്ററകലെ അൽഖുവയ്യയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

സൗദിയിൽ എത്തിയ ഉടനെ വീട്ടുകാർക്ക് വിവരം നൽകിയതല്ലാതെ പിന്നീട് ഇവരുടെ  വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാൽ നാട്ടിൽ നിന്നും മദീനയിലെ നവോദയ സാംസ്കാരിക വേദിയുമായി ബന്ധപ്പെടുകയും ജീവകാരുണ്യകമ്മിറ്റി അംഗം നിസാർ കരുനാഗപ്പള്ളി, റിയാദിലെ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖിനെ വിവരമറിയിക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയിൽ വിവരം നൽകിയ ശേഷം കേളി പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖുവയ്യയിലും 380 കിലോമീറ്ററകലെ അൽ റെയ്‌നിലുമായി വ്യത്യസ്ത ഇടങ്ങളിലായി രണ്ടുപേരുമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. മരുഭൂമിയിലെ റൂമുകളിൽ താമസിപ്പിച്ച ഇവരെ കൊണ്ട് സൗദി സ്വദേശിയും സുഹൃത്തുക്കളും ഉഴിച്ചിൽ പോലുള്ള ജോലികൾ ചെയ്യിപ്പിക്കുകയും ഭക്ഷണമോ വെള്ളമോ പോലും നൽകാതെ പീഡിപ്പിക്കുകയുമായിരുന്നു.

നാട്ടിലേക്ക് ഫോൺ വിളിക്കാൻ കഴിഞ്ഞിരുന്നില്ല. പുറംലോകവുമായി ബന്ധം പുലർത്തുവാൻ പോലും സാധിക്കാതെ മാനസികമായും ശാരീരികമായും തളർന്ന ഇവർ നാട്ടിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന് ഉറപ്പിച്ച അവസ്ഥയിലായിരുന്നു. ചില ദിവസങ്ങളിൽ ‘പൊതീന’ പോലുള്ള ഇലകൾ മാത്രം കഴിച്ചു വിശപ്പടക്കിയതായും ഇവർ പറയുന്നു. നാട്ടിൽ നിന്നും വിസ നടപടികൾ ശരിയാക്കിയ ട്രാവൽസുമായി ബന്ധപെട്ടപ്പോൾ വിസിറ്റ് വിസയിലാണ് രണ്ടുപേരും സൗദിയിലെത്തിയതെന്ന് മനസ്സിലായി.

Read Also - കാലാവധി കഴിഞ്ഞു, ഫെബ്രുവരി 24നകം രാജ്യം വിടണം; ഇല്ലെങ്കിൽ നിയമനടപടി, മുന്നറിയിപ്പ് ഈ വിസ വഴി വന്നവര്‍ക്ക്

പാസ്പോർട്ട് കൈയ്യിലുണ്ടെങ്കിൽ മറ്റ് നിയമ തടസങ്ങളില്ലാതെ നാട്ടിലെത്തിക്കാൻ കഴിയും. പക്ഷെ ഇരുവരെയും ബന്ധപ്പെടാൻ യാതൊരു നിർവാഹവും ഇല്ലാത്ത അവസ്ഥയിൽ നാട്ടിൽ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുകയാണെങ്കിൽ കേളി പ്രവർത്തരുടെ നമ്പർ കൈമാറാൻ നിർദ്ദേശിച്ചു. അതിനിടെയിലാണ് ടാങ്കർ വെള്ളം എത്തിക്കുന്ന ഡ്രൈവറുടെ നമ്പറിൽ നിന്നും നാട്ടിലേക്ക് എൽദോ മെസ്സേജ് അയക്കുന്നത്. വീട്ടുകാർ ആ നമ്പർ കേളി പ്രവർത്തകർക്ക് കൈമാറുകയും നമ്പർ കേന്ദ്രീകരിച്ച അന്വേഷണത്തിൽ ലൊക്കേഷൻ മനസ്സിലാക്കുകയും ചെയ്‌തു. അതിനിടെയിൽ ഒരു പ്രാവശ്യം സാഹസികമായി പുറത്തുകടന്ന എൽദോ കൃഷ്ണൻ ബഹുദൂരം അലക്ഷ്യമായി മരുഭൂമിയിലൂടെ നടന്നു. രക്ഷപ്പെടുവാൻ നടത്തിയ ശ്രമത്തിനിടെ തളർന്ന എൽദോ സഹായത്തിനായി കൈകാണിച്ച വാഹനം സൗദി പൗരേൻറതായിരുന്നു. വീണ്ടും എൽദോ തടവിലായി.

കേളി പ്രവർത്തകർ അതിസാഹസികമായി ഒറ്റ രാത്രിയിൽ രണ്ടു വാഹനങ്ങളിലായി പോയി ഇരുവരെയും രക്ഷപ്പെടുത്തി റിയാദ് എയർപോർട്ടിൽ എത്തിക്കുകയും നാട്ടിൽ നിന്നും എടുത്തുനൽകിയ ടിക്കറ്റിൽ നാട്ടിലേക്ക് അയക്കുകയുമായിരുന്നു. 15 ദിവസത്തെ ദുരിത ജീവിതം പ്രവാസത്തെ കുറിച്ചും സൗദി അറേബ്യയെ കുറിച്ചും തെറ്റായ ചിത്രമാണ് ഇവരിൽ ഉണ്ടാക്കിയിട്ടുള്ളത്. കേളി പ്രവർത്തകരുടെ അവസരോചിതമായ ഇടപെടലുകൾ കൊണ്ട് ഇത്തരം തെറ്റായ ചിന്തകൾ മാറ്റിയെടുക്കാനും യഥാർഥ ചിത്രം ബോധ്യപ്പെടുത്താനും സാധിച്ചു.

ഫോട്ടോ: എൽദോ കൃഷ്ണനും പ്രേംകുമാറും കേളി പ്രവർത്തകരോടൊപ്പം റിയാദ് എയർപോർട്ടിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios