അവകാശങ്ങള്‍ നേടിയെടുക്കണം, കൊടിയുടെ നിറം നോക്കാതെ ഒറ്റക്കെട്ടായി ഗ്രാമീണ തപാൽ ജീവനക്കാർ
2016 ജനുവരി മുതൽ ലഭിക്കേണ്ടതായ ആനുകൂല്യങ്ങൾക്ക് വേണ്ടി നിരവധി സമരങ്ങൾ നടത്തിയിട്ടും അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ് പ്രതിഷേധം
കോഴിക്കോട്: അവകാശങ്ങള്‍ നേടിയെടുക്കാനായി കൊടിയുടെ നിറം നോക്കാതെ ഒറ്റക്കെട്ടായി ഗ്രാമീണ തപാൽ ജീവനക്കാർ. കേരളത്തിലെ ഗ്രാമീണ തപാൽ ജീവനക്കാരാണ് കല്പറ്റയിൽ ഒത്തുകൂടി അവകാശ പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചത്. വിവിധ യൂണിയനുകളിൽ അംഗങ്ങളായ ജീവനക്കാരാണ് കക്ഷി രാഷ്ട്രീയ ഭേദമന്യെ ഒത്തുകൂടിയത്.
2016 ജനുവരി മുതൽ ലഭിക്കേണ്ടതായ ആനുകൂല്യങ്ങൾക്ക് വേണ്ടി നിരവധി സമരങ്ങൾ നടത്തിയിട്ടും അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര സർക്കാർ നിലപാടിൽ ഇന്ത്യയിലെ മൂന്ന് ലക്ഷത്തോളം ജീവനക്കാർ അസംതൃപ്തരാണെന്നാണ് യോഗത്തിൽ പങ്കെടുത്ത തപാൽ ജീവനക്കാർ വിശദമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡിസംബർ 12 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ സംയുക്ത സമരസമിതി രംഗത്തിറങ്ങുന്നത്.
കല്പറ്റയിൽ നടന്ന സംഗമം പണിമുടക്ക് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സംഗമത്തിൽ ചെയർമാൻ എം. വി. രാജു അധ്യക്ഷത വഹിച്ചു. എഐജിഡിഎസ്യു സർക്കിൾ സെക്രട്ടറി കെ. ജാഫർ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ. എം. ടി. സുരേഷ്, എം. വിനോദ് കുമാർ, ഡേവിഡ് ജെയിംസ്, എം. വേലായുധൻ, മൊയ്‌ദു. പി, സാജു എം. ഡി., ബിന്ദു. കെ.സി, ജോസഫ്.ഇ. ജെ എന്നിവർ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം