കട വരാന്തയിൽ കയറി നിന്ന വിദ്യാർത്ഥി ഇരുമ്പ് തൂണിൽ നിന്നും ഷോക്കേറ്റ് മരിച്ചതിൽ അന്വേഷണം വൈകുന്നു, പരാതി
കുട്ടി മരിച്ച് 40 ദിവസം പിന്നിട്ടിട്ടും ഇതുവരെയും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും റാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
![no enquiry against kseb officials on muhammed rijas electrocuted death family complaint no enquiry against kseb officials on muhammed rijas electrocuted death family complaint](https://static-ai.asianetnews.com/images/01j1hreeaf78q0hgmkhaveqkhf/shock-death_363x203xt.jpg)
കോഴിക്കോട്: കുട്ടിക്കാട്ടൂരിൽ മഴ നനയാതിരിക്കാൻ കട വരാന്തയിൽ കയറി നിന്ന വിദ്യാർത്ഥി ഇരുമ്പ് തൂണിൽ നിന്നും ഷോക്കേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം വൈകുന്നതിനെതിരെ കുടുംബം.കുറ്റക്കാരായ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കെതിരെ ഇത് വരെയും നടപടി സ്വീകരിക്കാത്തത് വേദനാ ജനകമാണെന്ന് മരിച്ച മുഹമ്മദ് റിജാസിന്റെ സഹോദരൻ റാഫി പ്രതികരിച്ചു. കുട്ടി മരിച്ച് 40 ദിവസം പിന്നിട്ടിട്ടും ഇതുവരെയും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും റാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മരണത്തിന് പിന്നാലെ നിയമ നടപടി സ്വീകരിക്കരുതെന്ന് കെഎസ്ഇ ബി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇനി നിയമ നടപടി തുടരാൻ ആണ് തീരുമാനം. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റിജാസിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും റാഫി പ്രതികരിച്ചു.
നല്ല മഴ പെയ്തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളില്‍ അമര്‍ന്ന് സര്‍വീസ് വയര്‍ കടയുടെ തകരഷീറ്റില്‍ തട്ടിയെന്നാണ് അനുമാനിക്കുന്നത്. ഇതുവഴി കറണ്ട് തൂണിലുമെത്തിയതാകാം. കടയില്‍ വയറിങ്ങില്‍ പ്രശ്നമുള്ളതിനാല്‍ രാത്രി പ്രവർത്തിച്ച ബൾബിന്‍റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. കടവരാന്തയില്‍ കയറി സഹോദരനെ കാത്തുനില്‍ക്കവെയാണ് റിജാസിന് ഷോക്കേറ്റത്. സംഭവസമയത്ത് അവിടെയെത്തിയ സഹോദരൻ റാഫിക്കും ഷോക്കേറ്റിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി നേരത്തെ റിജാസിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. തൂണില്‍ ഷോക്കുണ്ടെന്ന് നേരത്തെ പരാതി നല്‍കിയിട്ടും കെഎസ്ഇബിയില്‍ നിന്ന് വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെന്നാണ് പരാതി. കടയുടെ മുകളിലെ മരത്തില്‍ വൈദ്യുതി ലൈൻ തട്ടിനില്‍ക്കുന്നത് വഴിയും കടയിലേക്ക് വൈദ്യുത പ്രവാഹമുണ്ടെന്ന് പരാതിപ്പെട്ടിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും നടപടിയെടുക്കുമെന്നാണ് വൈദ്യുതി മന്ത്രി അറിയിച്ചിരുന്നതെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല.