Asianet News MalayalamAsianet News Malayalam

'ചെങ്കൊടി തൊട്ട് കളിക്കേണ്ട', മലപ്പുറം കടന്ന് പ്രതിഷേധം; അൻവറിനെതിരെ എറണാകുളത്തും വിവിധയിടങ്ങളിൽ പ്രതിഷേധം

സി പി എം കവളങ്ങാട്, പറവൂ‌‌ർ ഏരിയ കമ്മറ്റികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്

Dont touch the red flag Protest against PV Anvar in Ernakulam and Malappuram various places
Author
First Published Sep 28, 2024, 9:21 PM IST | Last Updated Sep 28, 2024, 9:21 PM IST

കൊച്ചി: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരായ ആരോപണങ്ങൾക്ക് പിന്നാലെ നിലമ്പൂരിൽ പി വി അൻവർ എം എൽ എയ്ക്ക് എതിരെ തുടങ്ങിയ സി പി എം പ്രതിഷേധം ജില്ല കടന്നു. ഇന്നലെയും ഇന്ന് ഉച്ചവരെയും മലപ്പുറത്തെ വിവിധയിടങ്ങളിലാണ് പ്രതിഷേധം നടന്നതെങ്കിൽ വൈകുന്നേരത്തോടെ എറണാകുളം ജില്ലയിലും പ്രതിഷേധം ഉയരുകയായിരുന്നു. സി പി എം കവളങ്ങാട്, പറവൂ‌‌ർ ഏരിയ കമ്മറ്റികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊച്ചിയിലും പ്രതിഷേധം അരങ്ങേറിയത്.

നിലമ്പൂരിൽ അൻവറിനെതിരായ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് നടപടി, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

അതിനിടെ നിലമ്പൂരിൽ പി വി അൻവർ എം എൽ എയ്ക്ക് എതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇന്നലെ നടന്ന സി പി എം പ്രതിഷേധ പ്രകടനത്തിനെതിരെ പൊലീസ് നടപടി തുടങ്ങി. അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവും പ്രകടനവും നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നിലമ്പൂരിൽ നൂറോളം സി പി എം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 'ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും' എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധനത്തിനിടെ ഉയര്‍ന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനർ ഉയർത്തിയായിരുന്നു നിലമ്പൂരിലെ പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനൊടുവിൽ പിവി അൻവറിന്റെ കോലവും കത്തിച്ചിരുന്നു.

അതേസമയം എടവണ്ണയിലും സി പി എം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും ഇന്നലെ സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിലും അൻവറിനെതിരെ കൊലവിളി ഉയർന്നിരുന്നു. 'നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ തിരിച്ചടിക്കും കട്ടായം' എന്ന കൊലവിളി നടത്തിക്കൊണ്ടായിരുന്നു എടവണ്ണയിലെ സി പി എം പ്രതിഷേധ പ്രകടനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios