ആകാശ് തില്ലങ്കേരിയെ പൂട്ടാൻ യൂത്ത് കോൺഗ്രസ്; പരാതി നൽകിയത് കണ്ണൂരിലെ ഫർസീൻ മജീദ്, 'നടപടി വേണം'
നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരിയുടെ യാത്ര.
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി നിയമംലംഘിച്ച് നടത്തിയ ജീപ്പ് യാത്രക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. പനമരം ആർടിഓയ്ക്കാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദാണ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരിയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിൽ യാത്ര നടത്തുന്ന ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. അതേസമയം, അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്.
അതിനിടെ ആകാശ് തില്ലങ്കേരി ഉപയോഗിച്ച ജീപ്പ് ഇയാളുടേതല്ലെന്ന് ആര്‍ടിഒ അന്വേഷണത്തിൽ വ്യക്തമായി. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനറേതാണ് വാഹനം. നേരത്തെയും നിരവധി നിയമലംഘനങ്ങള്‍ക്ക് പിടിയിലായ വാഹനമാണിത്. മലപ്പുറം ആര്‍ടിഒ കേസ് അന്വേഷിക്കും. സാമൂഹിക മാധ്യമങ്ങളിലടക്കം നടത്തി പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. 2021, 2023 വർഷങ്ങളിലും ഇതേ വാഹനം വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയിരുന്നു. KL 10 BB 3724 എന്ന ജീപ്പാണിത്. വാഹനത്തിന്‍റെ രജിസ്ട്രഷൻ നമ്പർ ആകാശ് തില്ലങ്കേരി ഓടിച്ച സമയത്ത് പ്രദർശിപ്പിച്ചിരുന്നില്ല.
https://www.youtube.com/watch?v=Ko18SgceYX8