പാറമേക്കാവ് അഗ്രശാല തീപിടിത്തം: എഫ്ഐആറിലെ വിവരങ്ങൾ തെറ്റെന്ന് ദേവസ്വം, ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യം
പാറമേക്കാവ് അഗ്രശാലക്ക് തീപിടിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും ദേവസ്വം സെക്രട്ടറി
തൃശ്ശൂർ: അഗ്രശാല കത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. പൊലീസ് എഫ്ഐആറിൽ യഥാർത്ഥ വസ്തുതകളല്ല രേഖപ്പെടുത്തിയത്. തെക്കു പടിഞ്ഞാറൻ മുറിയിലെ പാള പ്ലേറ്റുകൾ, വടക്ക് പടിഞ്ഞാറൻ മുറിയിലെ വിളക്കുകളും കത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതിനൊന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഫൊറൻസിക് സംഘം വീണ്ടുമെത്തി പരിശോധിക്കുമെന്ന് പറഞ്ഞിട്ടും വന്നില്ല. വിളക്കിന്റെ തിരി എലി എടുത്തു കൊണ്ടുപോയി പ്ലേറ്റിന് മുകളിൽ ഇട്ട് തീപിടുത്തം ഉണ്ടായി എന്ന രീതിയിലാണ് മാധ്യമങ്ങൾ സംഭവത്തെ ചിത്രീകരിച്ചത്. പൂരം അട്ടിമറിയെ തുടർന്ന് ചർച്ചകൾ കത്തി നിൽക്കുന്ന സമയത്ത് ഇത്തരമൊരു സംഭവം ഉണ്ടായതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഷോർട് സർക്യുട്ടിന് യാതൊരു സാധ്യതയും ഇല്ലെന്നും ഭരണസമിതിയോടും പൂരത്തോടും എതിർപ്പുള്ളവരാണ് ഇതിന് പിന്നിലെന്നും രാജേഷ് ആരോപിച്ചു.