Asianet News MalayalamAsianet News Malayalam

സ്വർണ ഖനിയിൽ 1000 അടി താഴ്ചയിൽ കുടുങ്ങി 12 വിനോദസഞ്ചാരികൾ, ഒരു മരണം; അപകടമുണ്ടായത് ലിഫ്റ്റ് തകരാറിലായതോടെ

കൊളറാഡോയിലെ ക്രിപ്പിൾ ക്രീക്കിലെ മോളി കാത്‌ലീൻ സ്വർണ ഖനിയിലാണ് സംഭവം. ഒരാൾ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി.

one dead and 12 tourists trapped at 1000 feet underground in Colorado gold mine after lift malfunction
Author
First Published Oct 11, 2024, 9:21 AM IST | Last Updated Oct 11, 2024, 9:23 AM IST

കൊളറാഡോ: വിനോദസഞ്ചാര കേന്ദ്രമായ കൊളറാഡോയിലെ സ്വർണ ഖനിയിൽ 1000 അടി താഴ്ചയിൽ കുടുങ്ങി ഒരു മരണം. ലിഫ്റ്റ് തകരാറായതോടെയാണ് അപകടമുണ്ടായത്. 12 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 

കൊളറാഡോയിലെ ക്രിപ്പിൾ ക്രീക്കിലെ മോളി കാത്‌ലീൻ സ്വർണ ഖനിയിലാണ് സംഭവമെന്ന് ടെല്ലർ കൗണ്ടി ഷെരീഫ് ജേസൺ മൈക്‌സെൽ പറഞ്ഞു. ലിഫ്റ്റ് തകരാറിലായതോടെ സ്വർണ ഖനിയുടെ അടിത്തട്ടിൽ വിനോദ സഞ്ചാരികൾ മണിക്കൂറുകൾ കുടുങ്ങിക്കിടന്നു. 500 അടി താഴ്ചയിൽ വെച്ചാണ് ലിഫ്റ്റിന് തകരാർ സംഭവിച്ചത്.  

ഉടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. കേടായ ലിഫ്റ്റ് ശരിയാക്കി 12 പേരെയും പുറത്തെത്തിച്ചതായി മൈക്‌സെൽ പറഞ്ഞു. 11 വിനോദസഞ്ചാരികളെയും ഒരു ടൂർ ഗൈഡിനെയുമാണ് രക്ഷപ്പെടുത്തിയത്. നാല് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ ഒരാളുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്നോ ആരാണ് മരിച്ചതെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. 

ശൈത്യകാലത്ത് ഈ സ്വർണ ഖനിയിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല. ഈ വർഷം അടയ്ക്കുന്നതിന് മുൻപുള്ള അവസാന ആഴ്ചയിലാണ് അപകടമുണ്ടായത്. 1800കളിൽ പ്രവർത്തനം തുടങ്ങിയ സ്വർണ ഖനി, 1961ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. പിന്നീട് ടൂറിസ്റ്റ് സ്പോട്ടായി. 1000 അടി താഴ്ചയിൽ ലിഫ്റ്റിലെത്തി ഒരു മണിക്കൂർ കൊണ്ട് കറങ്ങിവരാം. ഇതിന് മുൻപ് 1980ൽ ഒരു തവണ മാത്രമേ ലിഫ്റ്റ് അപകടമുണ്ടായിട്ടുള്ളൂവെന്ന് അധികൃതർ പറഞ്ഞു. 

കൊമ്പോടു കൂടിയ 'നാഗ തലയോട്ടി' ലേലത്തിൽ നിന്ന് കമ്പനി പിന്മാറി; തീരുമാനം കടുത്ത പ്രതിഷേധമുയർന്നതോടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios