എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായെന്ന് വിഡി സതീശൻ; 'ആഭ്യന്തര വകുപ്പ് ഒഴിയണം'
കോണ്‍ഗ്രസ് സ്വഭാവമാണെങ്കില്‍ പിവി അന്‍വറിനെ എന്തിനാണ് വെച്ചുകൊണ്ടിരിക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു.
കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയില്‍ തുടരാൻ അര്‍ഹതയില്ല. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവാദങ്ങളിലും ആരോപണങ്ങളിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞു.
ഇതിനു മാധ്യമപ്രവർത്തകർ നന്ദി പറയേണ്ടത് പ്രതിപക്ഷത്തോടാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്‍റെ ആദ്യ 58 മിനിറ്റും സംസാരിച്ചത് മാധ്യമങ്ങൾക്കെതിരെയാണ്. വ്യാജ വാർത്തക്കെതിരെ ആദ്യം കേസ് എടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്. യഥാർത്ഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. തൃശൂർ പൂരം റിപ്പോർട്ട് ഒരാഴ്ചയ്ക്കു അകം എന്നാണ് അന്ന് പറഞ്ഞത്. എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും ഒന്നും ഉണ്ടായില്ല. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് തുടരൻ ആകില്ലെന്ന് തെളിഞ്ഞു. അതിനാൽ സ്ഥാനം ഒഴിയണം. തൃശൂര്‍ പൂരം വിവാദത്തിൽ അന്വേഷണത്തിന് വീണ്ടും സമയം നീട്ടി കൊടുത്തു.
ആര്‍ടിഐ രേഖകൾ സത്യം പറഞ്ഞപ്പോൾ ഉദ്യോഗസ്ഥനെ നടപടി എടുത്തു. തന്‍റെ പാർട്ടിയിലെ വിരുദ്ധകർക്ക് മുഖ്യമന്ത്രി മറുപടി നൽകി. പിവി അന്‍വര്‍ എംഎല്‍എയെ മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ അക്കാര്യം തെളിഞ്ഞു. ഭരണകക്ഷി എംഎല്‍എക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുകയാണ്. കോൺഗ്രസ് സ്വഭാവം എങ്കിൽ എന്തിനു അൻവറിനെ വെച്ചോണ്ട് ഇരിക്കുന്നുവെന്നും വിഡി സതീശൻ ചോദിച്ചു. അന്‍വറിന്‍റെ പകുതി ആരോപണങ്ങള്‍ അന്വേഷിക്കുകയും ബാക്കി തള്ളിപറയുകയും ചെയ്യുന്നു. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ യാതൊരു അന്വേഷണവുമില്ല.
ആര്‍എസ്എസ് നേതാവിനെ കണ്ട ഉദ്യോഗസ്ഥനെതിരെ ചെറു വിരൽ അനക്കിയില്ല. മുഖ്യമന്ത്രിയുടെ ദൂതൻ അല്ല എഡിജിപി എങ്കിൽ എന്ത് കൊണ്ട് നടപടി ഇല്ല എന്നും വിഡി സതീശൻ ചോദിച്ചു. ആര്‍എസ്എസിന് സിപിഎം കൊടുത്ത പിന്തുണയുടെ തുടര്‍ച്ചയാണിത്. പൂരം കലക്കാൻ മുഖ്യമന്ത്രിയും കൂട്ടുനിന്നു. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിൽ സഹായിച്ചു. വയനാട് ദുരന്തത്തിൽ ഇല്ലാത്ത കണക്ക് ഉണ്ടാക്കിയാണ് നൽകിയത്. ഉദ്യോഗസ്ഥർ എഴുതി നൽകുന്നത് അതെ പോലെ ഒപ്പിട്ട് നൽകുകയാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഇന്നത്തെ മറുപടി പ്രതിപക്ഷത്തിന് അല്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ എതിരാളികള്‍ക്കെതിരെയാണ് മറുപടി. മുഖ്യമന്ത്രി അൻവറിനെ ആവശ്യത്തിന് ഉപയോഗിച്ച് ഇപ്പോള്‍ തള്ളിപറയുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.