ദിജിഷയ്ക്ക് മുന്നിൽ എല്ലാവരും കൈമലർത്തിയപ്പോൾ സ്വന്തം മക്കളെക്കൊണ്ട് സ്കൂട്ടർ വാങ്ങിപ്പിച്ച് കുഞ്ഞാലിക്കുട്ടി
നവകേരള സദസിന് ബദലായി യുഡിഎഫ് താനൂരിൽ സംഘടിപ്പിച്ച വിചാരണ സദസിലാണ് ദിജിഷ തന്റെ സങ്കടം അറിയിക്കാനെത്തിയത്.
മലപ്പുറം: ഏറെ ആഗ്രഹിച്ച മുച്ചക്ര വാഹനം സ്വന്തമായി കിട്ടിയതോടെ മുന്നോട്ട് നീങ്ങാൻ പരസഹായം വേണ്ടല്ലോയെന്ന ആശ്വാസത്തിലാണ് ഭിന്നശേഷിക്കാരിയായ മലപ്പുറം ഒഴൂരിലെ ദിജിഷ. ദിജിഷയുടെ സങ്കടം നേരിട്ടറിഞ്ഞ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് മുച്ചക്ര വാഹനം വാങ്ങി നൽകിയത്.
ദിജിഷ ഏറെ കൊതിച്ചതാണ് ഒരു മുചക്ര വാഹനം. അതിനായി മുട്ടാത്ത വാതിലുകളുമില്ല. പല ഒഴികഴിവുകളും പറഞ്ഞു അധികൃതർ എല്ലായിപ്പോഴും തിരിച്ചയക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് നവകേരള സദസ്സിന് സമാന്തരമായി യു.ഡി.എഫ് സംഘടിപ്പിച്ച താനൂരിലെ വിചാരണ സദസിൽ ദിജിഷ നിവേദനവുമായി എത്തിയത്. വളരെ പ്രയാസപ്പെട്ട് സദസ്സിലേക്ക് കടന്ന് വന്ന 21കാരി ദിജിഷയുടെ അടുത്തേക്ക് പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള യു ഡി എഫ് നേതാക്കൾ വേദിയിൽ നിന്നിറങ്ങി എത്തി സങ്കടം കേട്ടു.
ആവശ്യം അറിഞ്ഞ ഉടനെ, ദിജിഷയുടെ ആഗ്രഹപ്രകാരമുള്ള ഒരു വാഹനം വാങ്ങി നൽകാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകി. ഒരു സമര പരിപാടിയിൽ പറഞ്ഞ വാക്കായതിനാൽ ദിജിഷ വലിയ പ്രതീക്ഷ വച്ചിരുന്നില്ല. എന്നാൽ സ്വന്തം മക്കളെ കൊണ്ട് വാഹനം വാങ്ങിപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി നൽകിയപ്പോൾ ദിജിഷയ്ക്ക് സന്തോഷം അടക്കാനായില്ല. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ കാരാത്തോട്ടെ വീട്ടിൽ വെച്ചാണ് ദിജിഷയ്ക്ക് വാഹനം കൈമാറിയത്.ഇത്രയും കാലം അമ്മ എടുത്തുകൊണ്ടുപോയി ഓട്ടോറിക്ഷയിൽ ഇരുത്തിയായിരുന്നു പ്ലസ് ടു പഠനകാലയളവ് വരെയുള്ള ദിജിഷയുടെ യാത്രകളെല്ലാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം