റഫീഖിന് 11 കണക്ഷൻ, ഓഫീസിലെ നഷ്ടം എപ്പോഴായാലും ഈടാക്കുമെന്ന് കെഎസ്ഇബി; 'ആക്രമിക്കില്ലെങ്കിൽ ഇന്ന് കണക്ഷൻ നൽകാം'
ആക്രമിക്കില്ലെന്ന ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാൻ കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
തിരുവമ്പാടി: തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് വ്യക്തമാക്കി കെ എസ് ഇ ബി ചെയർമാൻ രംഗത്ത്. കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രസ്താവനയിൽ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെ എസ് ഇ ബി തയ്യാറാണെന്നാണ് ചെയർമാൻ വ്യക്തമാക്കിയിട്ടുള്ളത്. ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ വിവരിച്ചു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണം സംബന്ധിച്ച കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ പ്രസ്താവന
കെ എസ് ഇ ബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരു ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാൻ കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെ എസ് ഇ ബി തയ്യാറാണ്.
കൃഷ്ണൻകുട്ടിയുടേത് ഊരുവിലക്കിന്‍റെ ഭൂതകാല തികട്ടൽ; വൈദ്യുതി മന്ത്രിക്കെതിരെ കോണ്‍ഗ്രസ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം